കേരളത്തിലെത്തി കേസുമായി സഹകരിക്കുമെന്നും ബിഷപ്പ് അറിയിച്ചു. 

കോട്ടയം: കന്യാസ്ത്രീക്കെതിരായ പരാതി അന്വേഷിച്ചതിന്‍റെ വൈരാഗ്യമാണ് തനിക്കെതിരായ കന്യാസ്ത്രീയുടെ പരാതിക്ക് കാരണമെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു. സത്യാവസ്ഥ തുറന്നു കാട്ടുമെന്നും ബിഷപ്പ് പറഞ്ഞു. പീഡിപ്പിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് ബിഷപ്പിന്‍റെ പ്രതികരണം. കേരളത്തിലെത്തി കേസുമായി സഹകരിക്കുമെന്നും ബിഷപ്പ് അറിയിച്ചു. 

2016 ല്‍ കന്യാസ്ത്രീക്കെതിരെ ഗുരുതരമായ പരാതി ലഭിച്ചു. ഈ പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടത് വൈരാഗ്യമുണ്ടാക്കി. തുടര്‍ന്നടപടികള്‍ സ്വീകരിച്ചത് കന്യാസ്ത്രീയെ പ്രകോപിപ്പിച്ചു. ഇതിന് ശേഷം തനിക്കെതിരെ ഭീഷണി ഉയ‍ർന്നത് 2018 ലെന്നും ബിഷപ്പ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കത്തോലിക്കാ സഭയിലെ ജലന്ധര്‍ ബിഷപ്പ് കുറവിലങ്ങാട് വച്ച് 2014ൽ ബലാത്സംഗം ചെയ്തുവെന്നാണ് കന്യാസ്ത്രീയുടെ പരാതി. കോട്ടയം എസ് പിക്കാണ് പരാതി നൽകിയത്. അച്ചടക്ക നടപടിയെടുത്തതിന് കള്ളപ്പരാതി നൽകുമെന്ന് കന്യാസ്ത്രീ ഭീഷണിപ്പെടുത്തിയിരുന്നെന്ന് കാണിച്ച് ബിഷപ്പും എസ്പിക്ക് പരാതി നൽകി. ആദ്യം കിട്ടിയത് ബിഷപ്പിന്‍റെ പരാതിയെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ 2014ല്‍ പരാതി നല്‍കാന്‍ ഒരുങ്ങിയ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് കന്യസ്ത്രീയുടെ വാദം. ഇരുവരുടേയും പരാതിയിൽ കേസ് എടുത്ത് അന്വേഷിക്കുമെന്ന് വൈക്കം ഡിവൈഎസ്പി വ്യക്തമാക്കി.