ഇടുക്കി: കാര്‍ഷിക സമൃദ്ധിയുടെ പൊങ്കല്‍വച്ച് കാളകൂറ്റന്മാര്‍ക്ക് ആദരവ് നല്‍കി ഹൈറേഞ്ചിലെ അതിര്‍ത്തി ഗ്രാമത്തില്‍ ആവേശമുയര്‍ത്തി ജല്ലികെട്ട്. കേരളാ തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന കുന്നിന്‍മുകളിലെ ഉള്‍ഗ്രാമമായ വട്ടവടയിലാണ് നൂറ്റാണ്ടുകളായി കാരണവര്‍മാര്‍ അനുഷ്ടിച്ച് പോരുന്ന ആചാരങ്ങളുടെ ഭാഗമായി ഇന്നും ജെല്ലികെട്ട് നടത്തുന്നത്. 

കാര്‍ഷിക സമൃദ്ധിയുടെ പ്രതീകമായി പൊങ്കല്‍വച്ചും വീരന്മാര്‍ കാളകളെ ഓടിച്ചും പിടിച്ച് നിര്‍ത്തിയും കായികാവേശം പകര്‍ന്ന് നല്‍കുന്ന മഞ്ചുവിരട്ടെന്ന വട്ടവടയിലെ ജെല്ലിക്കെട്ട് ഉത്സവത്തിന് നൂറ്റാണ്ടുകളുടെ ആചാരപെരുമ ഉണ്ട്. നാനൂറ്റി അന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മധുരയില്‍ നിന്നും തമ്പുരാന്‍ ചോലവഴി സഹ്യന്റെ കിഴക്കന്‍ ചരിവായ മറയൂര്‍ മലനിരകളില്‍ എത്തിചേര്‍ന്നവരുടെ പിന്‍മുറക്കാരാണ് വട്ടവട നിവാസികള്‍. 

ഇവിടെ എത്തിചേര്‍ന്നിട്ട് നൂറ്റാണ്ടുകള്‍ പിന്നിട്ടെങ്കിലും തമിഴ്‌നാടന്‍ ഗ്രാമങ്ങളുടെ തനിപകര്‍പ്പാണ് വട്ടവട. ജെല്ലിക്കെട്ടിന്റെ നാടായ മധുരയില്‍ നിന്നും കുടിയേറി എത്തിയവരായ വട്ടവട കൊട്ടാക്കൊമ്പൂര്‍ നിവാസികള്‍ പൊങ്കല്‍ ആചാരാങ്ങളുടെ ഭാഗമായുള്ള ജെല്ലിക്കെട്ടും തുടര്‍ന്ന് വരുന്നു. കാര്‍ഷിക ആവശ്യത്തിനുള്ള ഭൂമി ഉഴുത് മറിച്ച് പാകപ്പെടത്തുന്ന കാളകളെ ആദരിക്കുക കൂടിയാണ് ഇവിടുത്തെ മഞ്ചുവിരട്ടിലൂടെ. ഇതിന് ശേഷമുള്ള രണ്ട് മാസക്കാലം കാളകള്‍ക്ക് വിശ്രമമായിരിക്കും. 

കൃത്യമായ ഭക്ഷണവും പരിചരണവും നല്‍കും. തിരുവിതാംകൂര്‍ മഹാരാജാവില്‍ നിന്നും ആദരവ് നേടിയിട്ടുള്ള മന്നാടിയാര്‍, മന്ത്രിയാര്‍, മണികണ്ഠനാര്‍, പെരിയധനം എന്നീ നാല് വിഭാഗങ്ങളില്‍പ്പെട്ടവരാണ് മഞ്ചുവിരട്ടിന് നേതൃത്വം നല്‍കുന്നത്. വട്ടവട ഗ്രാമത്തിന്റെ തലൈവാസലില്‍ നിന്നും തണ്ണിക്കര എന്ന സ്ഥലം വരെയാണ് കാളകളെ ഓടിക്കുന്നത്. തൊഴുത്തുകള്‍ വൃത്തിയാക്കി കാളകളെ കുളിപ്പിച്ച് കൊമ്പുകളില്‍ ചായം പുരട്ടി പൊങ്കല്‍ വച്ചാണ് കാളകളെ തയ്യാറാക്കുന്നത്. തമിഴ്‌നാട്ടില്‍ പന്തയത്തിന്റെ ഭാഗമായി ചെത്തികൂര്‍പ്പിച്ച കൊമ്പുകളുള്ള കാളകളെ വിരട്ടിയോടിച്ച് നടത്തുന്ന ജെല്ലിക്കെട്ടില്‍ ആളപായംവരെ ഉണ്ടാകുമ്പോള്‍ വട്ടവട ഗ്രാമത്തിലെ കര്‍ഷകര്‍ക്ക് ഭക്തിയും ആദരവും നിറഞ്ഞ ആഘോഷമാണ് മഞ്ചുവിരെട്ടെന്ന ജെല്ലികെട്ട്.