അതിര്‍ത്തിയില്‍ പാക് വെടിവയ്പ്പ് രൂക്ഷം
ശ്രീനഗര്‍: ഇന്ത്യ-പാക് അതിര്‍ത്തിയിൽ വെടിവയ്പ്പ് രൂക്ഷമായി. 15 വയസുകാരനുൾപ്പടെ മൂന്ന് നാട്ടുകാരും ഒരു ജവാനും പാകിസ്ഥാന്‍റെ വെടിവയ്പ്പിൽ മരിച്ചു. മൂന്ന് ദിവസത്തിനിടെ പത്ത് പേരാണ് പാക് വെടിവയ്പ്പിൽ മരിച്ചത്. 24 മണിക്കൂറിനിടെ പാകിസ്ഥാൻ 10 തവണ വെടിനിര്‍ത്തൽ കരാര്‍ ലംഘിച്ചു.
പൂഞ്ച് ജില്ലയിലെ കൃഷ്ണഘട്ടി സെക്ടറിലെ പാകിസ്ഥാൻ വെടിവയ്പ്പിൽ ഇരുപത്തിമൂന്ന് കാരനായ സുരക്ഷാ ഭടൻ മന്ദീപ് സിങ്ങ് മരിച്ചു. ചെനാബ് നദി മുതൽ ആർഎസ് പുര വരെയുള്ള മേഖലയിലാണ് വെടിവയ്പ്പ്. ജനവാസ കേന്ദ്രത്തിനു നേരെ വെടിയുതിർത്ത് സംഘര്‍ഷമുണ്ടാക്കുകയാണ് പാകിസ്ഥാൻ.
ഇന്ത്യ ശക്തമായി തിരിച്ചടിച്ചു സംഘര്‍ഷം രൂക്ഷമായതോടെ അതിർത്തിയിൽ നിന്ന് ജനം പലായനം ചെയ്യുകയാണ്. ഇന്ത്യ പ്രകോപനമുണ്ടാക്കുന്നതെന്നാരോപിച്ച് ഡെപ്യൂട്ടി ഹൈക്കമ്മിഷണർ ജെപി സിങ്ങിനെ വിളിച്ചുവരുത്തി പാകിസ്ഥാൻ പ്രതിഷേധം അറിയിച്ചു. ഇന്നലെ സുന്ദര്‍ബാനി മേഖലയിൽ പാകിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ മലയാളി ബിഎസ്എഫ് ജവാൻ സാം എബ്രഹാം മരിച്ചിരുന്നു. അതിർത്തിയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാരോപിച്ച് ജമ്മുകശ്മീർ നിയമസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.