കണ്ണൂര്‍: കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്രയിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ കൊലവിളി മുദ്രാവാക്യം ഉയർന്നത് വിവാദമാകുന്നു. സംഭവത്തിൽ ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് പി. ജയരാജൻ ആവശ്യപ്പെട്ടു. അതേസമയം, യാത്രയിൽ കൊലവിളി മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് കുമ്മനം രാജശേഖരൻ അവകാശപ്പെട്ടു.

കൂത്തുപറമ്പ് വഴിയുള്ള ജനരക്ഷായാത്രയുടെ പര്യടനത്തിനിടെയാണ് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ ബിജെപി പ്രവ‍ർത്തകർ കൊലവിളി മുദ്രവാക്യം വിളിച്ചത്. മുദ്രവാക്യംവിളിയുടെ വീഡിയോ ദൃശ്യങ്ങൾ ബിജെപി സംസ്ഥാന നേതാക്കൾ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. സംഭവത്തിൽ ബിജെപി നേതാക്കൾക്കെതിരെ സിപിഎം രംഗത്ത് വന്നു. ജനരക്ഷായാത്രയിൽ കൊലവിളി മുദ്രാവാക്യം ഉയർന്നിട്ടില്ലെന്നാണ് കുമ്മനം രാജശേഖരന്റെ വാദം.

കോഴിക്കോട് ജില്ലയിലാണ് ജനരക്ഷായാത്രയുള്ളത്. സിപിഎമ്മിനെതിരായ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ദില്ലി എകെജി ഭവനിലേക്ക് ഇന്നും ബിജെപി പ്രതിഷേധ മാർച്ച് നടത്തി. തിങ്കളാഴ്ച രാജ്യവ്യാപകമായി ബിജെപിക്കെതിരെ പ്രതിഷേധ പരിപാടി നടത്തുമെന്ന് സിപിഎമ്മും പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരിൽ രക്തസാക്ഷികളുടെ കുടുംബാംഗങ്ങളെയും രാഷ്ടീട്രീയ സംഘർഷങ്ങളിൽ പരിക്കേറ്റവരെയും പങ്കെടുപ്പിച്ച് പ്രതിഷേധ പരിപാടി നടത്താനാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.