സൈനിക കരാറുകളുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ കൊൽക്കത്ത ആസ്ഥാനമായുള്ള കരസേനാ കേണൽ ഹിമാൻഷു ബാലിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഒരു സ്വകാര്യ കമ്പനിക്ക് ടെൻഡർ നൽകുന്നതിനായി 50 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് കേസ്. ഹവാല ഇടപാടിലൂടെ പണം കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് നടന്നത്.

കൊൽക്കത്ത: സൈനിക കരാറുകളുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ കരസേനാ കേണൽ അറസ്റ്റിൽ. കൊൽക്കത്ത ആസ്ഥാനമായുള്ള ഈസ്റ്റേൺ കമാൻഡിന് കീഴിലെ ആർമി ഓർഡനൻസ് കോർപ്‌സിലെ ഉന്നത ഉദ്യോഗസ്ഥനായ കേണൽ ഹിമാൻഷു ബാലിനെയാണ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) അറസ്റ്റ് ചെയ്തത്. സൈനിക ടെൻഡറുകൾ അനുവദിക്കുന്നതിനും നിലവാരമില്ലാത്ത സാമ്പിളുകൾക്ക് അംഗീകാരം നൽകുന്നതിനും പ്രതിഫലമായി 50 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നതാണ് ഇദ്ദേഹത്തിനെതിരെയുള്ള കുറ്റം. കാൺപൂർ ആസ്ഥാനമായുള്ള ഒരു സ്വകാര്യ കമ്പനിക്ക് അനധികൃതമായി സഹായങ്ങൾ നൽകിയതിനാണ് നടപടി.

Add Asianetnews as a Preferred SourcegooglePreferred

ഈസ്റ്റേൺ ഗ്ലോബൽ ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടർമാർ കേണലിന് കൈക്കൂലി നൽകിയതായി സി.ബി.ഐയുടെ എഫ്.ഐ.ആറിൽ പറയുന്നു. ഈ വർഷം ആദ്യം നടന്ന ഒരു പ്രധാന ടെൻഡർ ഈ കമ്പനിക്ക് ലഭിച്ചത് കൈക്കൂലി നൽകിയാണെന്നാണ് കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ. ഏപ്രിൽ 22-ന് കൊൽക്കത്തയിലെ പാർക്ക് സ്ട്രീറ്റിൽ വെച്ച് കേണൽ കമ്പനി പ്രതിനിധികളെ കണ്ടിരുന്നുവെന്നും, അതിനു രണ്ട് ദിവസത്തിന് ശേഷം കരാർ ഇവർക്ക് നൽകിയെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ബാക്കിയുള്ള 50 ലക്ഷം രൂപ ഹവാലാ ഇടപാടിലൂടെ കൈമാറാൻ കേണൽ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് അറസ്റ്റ് നടന്നത്. കേണലിന് പുറമെ കരാറുകാരെയും മറ്റ് ചിലരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥന്റെയും കമ്പനിയുടെയും പരിസരങ്ങളിൽ സി.ബി.ഐ റെയ്ഡ് നടത്തുകയും നിർണ്ണായക രേഖകൾ പിടിച്ചെടുക്കുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന കാര്യവും അന്വേഷണ ഏജൻസി പരിശോധിച്ചുവരികയാണ്.