തിരുവനന്തപുരം: ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയ്ക്ക് നാളെ തിരുവനന്തപുരത്ത് സമാപനം കുറിക്കും. പട്ടം മുതല്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായും യാത്രയുടെ ഭാഗമാകും. ശ്രീകാര്യത്ത് കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബ യാത്രയില്‍ പങ്കാളിയാകും.

പാളയം വരെ തുറന്ന ജീപ്പില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്ന അമിത് ഷാ കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനം വരെ നടന്ന് സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. ബി.ജെ.പി നേതാക്കള്‍ക്കൊപ്പം ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ജെ.ആര്‍.എസ് പ്രസിഡന്റ് സി.കെ ജാനു എന്നിവര്‍ സംസാരിക്കും.

പയ്യന്നൂരില്‍ നിന്ന് ആരംഭിച്ച യാത്ര വിവിധ കാരണങ്ങള്‍ കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശം, അമിത് ഷായുടെ യാത്രയില്‍ നിന്നുള്ള മടക്കം. വേങ്ങര ഉപതിരഞ്ഞെടുപ്പ് തുടങ്ങി രാഷ്ട്രീയപരമായി വന്‍ പ്രാധാന്യമുള്ളതായിരുന്ന ജനരക്ഷാ യാത്ര. ഒക്ടോബര്‍ മൂന്നിനാണ് ജനരക്ഷാ യാത്ര ആരംഭിച്ചത്. കമ്യൂണിസ്റ്റ് ഭീകരതയ്ക്കും ജിഹാദിനുമെതിരെ, എല്ലാവര്‍ക്കും ജീവിക്കണം എന്ന മുദ്രാവാക്യവുമായിട്ടായിരുന്നു യാത്ര ആരംഭിച്ചത്.