ടോക്കിയോ: ജപ്പാനിലെ 'കറുത്ത വിധവ'യെന്ന് പേരെടുത്ത സീരിയല്‍ കില്ലറായ വൃദ്ധയ്ക്ക് കോടതി വധശിക്ഷ വിധിച്ചു. ഭര്‍ത്താവിനെയും കാമുകന്മാരെയും കൊലപ്പെടുത്തുകയും ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുകയും ചെയ്ത കേസിലാണ് കറുത്ത വിധവ ചിസകോ കകെഹി (70)യെ ക്യോട്രാ ജില്ല കോടതി ശിക്ഷിച്ചത്. മൂന്ന് പുരുഷന്മാരെ വധിച്ച ഇവര്‍ നാലാമതൊരാളെ വധിക്കാനും ശ്രമം നടത്തിയിരുന്നു. 

ഇന്‍ഷുറന്‍സ് തുകയായി 88 ലക്ഷം ഡോളര്‍ ആണ് ഇവര്‍ തട്ടിയെടുത്തത്. പത്തു വര്‍ഷത്തിനുള്ളിലാണ് ഈ തുക സമ്പാദിച്ച് അവര്‍ കോടീശ്വരിയായത്. എട്ടുകാലിയുടെ രീതിയില്‍ ലൈംഗിക ബന്ധത്തിനു ശേഷം ഇണയെ വകവരുത്തുകയായിരുന്നു ഇവരുടെ ശൈലി. ഇതിനായില അവര്‍ സൈനഡ് ആണ് കാമുകന്മാര്‍ക്ക് നല്‍കിയത്. 2013ലാണ് അവസാന കൊലപാതക ശ്രമം നടന്നത്. 

ജൂണില്‍ വിചാരണ ആരംഭിച്ചപ്പോഴും കുറ്റങ്ങളെ കുറിച്ച് ആദ്യം ഒന്നും മനസ്സുതുറക്കാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. പിന്നീട് കുറ്റസമ്മതം നടത്തുകയായിരുന്നു. ചിസകോയ്ക്ക് പല പുരുഷന്മാരുമായി ബന്ധമുണ്ടായിരുന്നു. അവരില്‍ ഏറെയും പ്രായമുള്ളവരും രോഗികളുമായിരുന്നു. 

ഡേറ്റിംഗ് ഏജന്‍സികള്‍ വഴിയാണ് ഇണകളെ അവ ചിസകോ തെരഞ്ഞെടുത്തിരുന്നത്. തന്റെ പങ്കാളി ധനാഢ്യനും അതേസമയം കുട്ടികള്‍ ഇല്ലാത്തയാളുമായിരിക്കണമെന്ന് ചിസകോയ്ക്ക് നിര്‍ബന്ധവുമുണ്ടായിരുന്നു.

 പുരുഷന്മാരെ ദശലക്ഷക്കണക്കിന് ഡോളറിന് ഇന്‍ഷുര്‍ ചെയ്യുകയാണ് ചിസകോ ആദ്യം ചെയ്യുക. പിന്നീട് സാവകാശം അവരുടെ മരണം ഉറപ്പാക്കുമെന്നും പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി.