ജപ്പാനിൽ മാതാപിതാക്കൾ കാട്ടിലുപേക്ഷിച്ച ബാലനെ ഒരാഴ്ചക്കുശേഷം കണ്ടെത്തി
കഴിഞ്ഞ ശനിയാഴ്ചയാണ് ജപ്പാനിലെ ഹൊക്കൈഡോ ദ്വീപിലെ കാട്ടിൽ ഏഴുവയസ്സുകാരൻ യൊമാറ്റോ തനൂകയെ കാണാതായത്. മാതാപിതാക്കള്‍ക്കും സഹോദരിക്കുമൊപ്പം ഹൊക്കൈഡോ ദ്വീപിലെ ഒരു പാർക്കിലെത്തിയതായിരുന്നു ഏഴുവയസ്സുകാരൻ യമാറ്റോ തനൂക. പാർക്കിൽ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് നേരെ കല്ലെറിഞ്ഞതിന് കുട്ടിയെ ഒന്ന് വിരട്ടാന്‍ വേണ്ടി കരടി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ ധാരാളമുള്ള കാടിന് സമീപത്തുള്ള വഴിയിൽ ഇറക്കിവിട്ട് മാതാപിതാക്കളും സഹോദരിയും കാറിൽ മടങ്ങുകയായിരുന്നു.
അരകിലോമീറ്റർ കാറോടിച്ച് പോയശേഷം ഇവർ തിരികെ വന്നപ്പോൾ യൊമാറ്റോയെ ഇറക്കിവിട്ടയിടത്ത് കണ്ടില്ല. പച്ചക്കറിയും പഴങ്ങളും ശേഖരിക്കാൻ കാട്ടിൽ പോയപ്പോൾ കുട്ടിയെ കാണാതായി എന്നാണ് മാതാപിതാക്കൾ ആദ്യം പൊലീസിനെ അറിയിച്ചത്. എന്നാൽ പിന്നീട് ഇവർ സത്യം തുറന്നുപറയുകയായിരുന്നു.
ഇന്ന് രാവിലെ 8മണിയോടെയാണ് യൊംമാറ്റോയെ കണ്ടുകിട്ടിയതായി ജപ്പാൻ ടെലിവിഷൻ റിപ്പോർട്ടുചെയ്തത് .സൈനിക താവളത്തിലെത്തിച്ച കുട്ടിക്ക് ഭക്ഷണവും വെള്ളവും നൽകിയ ശേഷം വിദഗ്ധ പരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റി. കാണാതാകുന്പോൾ കുട്ടിയുടെ പക്കൽ ഭക്ഷണമോ വെള്ളമോ ഉണ്ടായിരുന്നില്ല. പക്ഷേ, കുട്ടിയെ സൈനിക താവളത്തിലെത്തിക്കുന്പോൾ ആരോഗ്യനില തൃപ്തികരമായിരുന്നുവെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.
കുട്ടിയെ കാട്ടിലുപേക്ഷിച്ചതിന് യമോറ്രോയുടെ അച്ഛൻ മാപ്പുപറഞ്ഞു. പക്ഷേ, കുട്ടിയെ ഉപേക്ഷിച്ചതിന് മാതാപിതാക്കൾക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.