കോട്ടയം: വീരമൃത്യു വരിച്ച മകന്‍റെ ചേതനയറ്റ ശരീരം കാണാൻ കഴിയാതിരുന്ന അമ്മ, 24 വര്‍ഷങ്ങള്‍ക്കു ശേഷം മകന്‍റെ ശവകുടീരം കാണാൻ നാഗലാന്‍ഡിലേയ്ക്ക് പുറപ്പെട്ടു . പാലാ കാഞ്ഞിരമറ്റം ഏഴാച്ചേരിൽ ത്രേസ്യാമ്മയാണ് ഗുര്‍ഖാ റജിമെന്‍റിൽ ഓഫിസറായിരുന്ന മകൻ ഇ തോമസ് ജോസഫിന്‍റെ ശവകുടീരം കാണാൻ പുറപ്പെട്ടത്. തോമസിന്‍റെ പിതാവ് ജോസഫും സഹോദരിമാരും ഒപ്പമുണ്ട് .

അന്ത്യചുംബനം കൊടുക്കാനും ഓര്‍മ ദിവസം ഒരു പൂവെങ്കിലും ശവകുടീരത്തിൽ അര്‍പ്പിക്കാനുമാകാതെ കഴിഞ്ഞ 24 വര്‍ഷമായി മകനെയോര്‍ത്ത് നീറുകയായിരുന്നു ത്രേസ്യാമ്മ . നോവുമായി തോമസിന്‍റെ സഹോദരിമാരും . എംബാം ചെയ്യാൻ സൗകര്യമില്ലാതിരുന്നതിനാൽ മകന്‍റെ ചേതനയറ്റ ശരീരം നാഗലാന്‍ഡിലെ ചക്കുബാമയിൽ അടക്കം ചെയ്യാൻ നിര്‍ബന്ധിതനായ ജോസഫ് അന്നു മുതൽ കുടുംബത്തിന്‍റെ തീരനോവ് പേറി ജീവിക്കുന്നു.

തോമസിന്‍റെ സഹപാഠിയും കേണലുമായി സംസേര്‍ സിങ്ങ് കുടുംബത്തിന്‍റെ ആഗ്രഹമറിഞ്ഞതോടെയാണ് ചക്കുബാമയിലേയ്ക്കുള്ള ഇവരുടെ യാത്രയ്ക്ക് വഴിയൊരുങ്ങിയത് . കൊച്ചിയിൽ നിന്നാണ് കുടുംബം യാത്ര തിരിച്ചത് . യാത്രയ്ക്കിടെ കൊല്‍ക്കത്തിയിലും കൊഹിമയിലും തങ്ങുന്ന കുടുംബം തിങ്കളാഴ്ച ചക്കുബാമയിലെത്തും .സൈന്യമാണ് യാത്രയ്ക്കുള്ള എല്ലാ സൗകര്യവും ഒരുക്കുന്നത് . കുടുംബത്തെ അനുഗമിക്കാൻ സൈനിക ഓഫിസര്‍മാരെ നിയോഗിച്ചിട്ടുണ്ട് . തോമസിന്‍റെ ശേഷിപ്പ് നാട്ടിലേയ്ക്ക് കൊണ്ടുവന്ന് കാഞ്ഞിരമറ്റത്തെ സെമിത്തേരിയിൽ കല്ലറ കെട്ടി അടക്കം ചെയ്യണമെന്നാണ് കുടുംബത്തിന്‍റെ ആഗ്രഹം. 1992 ജൂണ്‍ 12 നാണ് തീവ്രവാദി ആക്രമണത്തിൽ തോമസ് ജോസഫ് കൊല്ലപ്പെട്ടത് .