അഹമ്മദാബാദ്: അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്നാരോപിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജെയ്ഷാ നല്‍കിയ മാനനഷ്ടക്കേസ് കോടതി ഇന്ന് പരിഗണിക്കും. വാര്‍ത്ത റിപ്പോര്‍ട്ടുചെയ്ത രോഹിണി സിംഗ് അടക്കം ദി വയര്‍ എന്നവെബ്‌സൈറ്റിലെ 7 പേര്‍ക്കെതിരായണ് ജയ്ഷാ നൂറ് കോടിയുടെ അപകീര്‍ത്തി കേസ് നല്‍കിയത്. 

അഹമ്മദാബാദ് മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ബുധനാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ജയ്ഷായുടെ അഭിഭാഷകന്‍ എത്താതിരുന്നതിനാലാണ് ഹിയറിംഗ് ഇന്നത്തേക്ക് മാറ്റിയത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ജയ്ഷായുടെ കമ്പനിയായ ടെമ്പിള്‍ ഇന്‍ഡസ്ട്രീസിന് 16,000 മടങ്ങ് വരുമാന വര്‍ദ്ധനവുണ്ടായെന്ന വാര്‍ത്തയാണ് ഓണ്‍ലൈന്‍ മാധ്യമം പുറത്തുവിട്ടത്. 2014- 15 സാമ്പത്തീക വര്‍ഷത്തില്‍ അന്‍പതിനായിരമുണ്ടായിരുന്ന കമ്പനി വരുമാനം 2015- 16 സാമ്പത്തീക വര്‍ഷത്തില്‍ 80.5 കോടിയായി വര്‍ദ്ധിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്.