ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണം മൂന്ന് മാസം കൊണ്ട് അന്വേഷിക്കാൻ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. തിങ്കളാഴ്ച മുതൽ മൂന്ന് മാസമാണ് സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമീഷന് സമയം അനുവദിച്ചിരിക്കുന്നത്.
ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ മരിച്ചതുവരെയുള്ള മുഴുവൻ കാര്യങ്ങളും അന്വേഷണ പരിധിയിൽ വരുമെന്ന് ഇതുസംബന്ധിച്ച് സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കാനുണ്ടായ സാഹചര്യം, ആശുപത്രിവാസം, ചികിത്സ, മരണത്തിലേക്ക് നയിച്ച സാഹചര്യം എന്നിവയെല്ലാം കമ്മീഷന്റെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കമീഷന്റെ അധികാര പരിധികളും സർക്കാർ പ്രത്യേകം നിശ്ചയിച്ചുനൽകിയിട്ടുണ്ട്. മദ്രാസ് ഹൈക്കോടതി റിട്ട. ജഡ്ജി അറമുഖ സ്വാമിയെ അന്വേഷണ കമ്മീഷനായി സർക്കാർ നേരത്തെ നിയമിച്ചിരുന്നു. നിശ്ചിത സമയത്തിനകം മുഴുവൻ വിവരങ്ങളും ശേഖരിച്ച് പരിശോധിച്ച് റിപ്പോർട്ട് നൽകൽ കമ്മീഷന് വെല്ലുവിളിയാകുമെന്നാണ് സൂചന.
