തിരുവനന്തപുരം: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെതിരെ പി.ജയരാജന്‍ . ഷുഹൈബ് സ്ഥിരം കുറ്റവാളി എന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. ഷുഹൈബ് പൊതുജനസമാധാനത്തിന് തടസമായിരുന്നു.

പൊലീസ് റിപ്പോര്‍ട്ടില്‍ ഇക്കാര്യമുണ്ട് എന്നും ജയരാജന്‍ പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ നേര്‍ക്കുനേര്‍ എന്ന പരിപാടിയിലാണ് ജയരാജന്‍റെ പ്രതികരണം. 

അതേസമയം ശുഹൈബിനെ കൊലപ്പെടുത്തിയതിന് മുമ്പ് സിപിഎം നടത്തിയ കൊലവിളി മുദ്രാവാക്യത്തില്‍ ഇ പി ജയരാജന്‍റെ മുന്‍ പി എയെ ചോദ്യം ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടിരുന്നു.

കണ്ണൂരിലെ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീതിപരത്തി, ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും വൈകിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിക്കുന്നതിന് മുൻപ് രക്തം വാർന്നായിരുന്നു മരണം.