ജസ്നയെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍  

തിരുവനന്തപുരം:പത്തനംതിട്ടയില്‍ നിന്നും കാണാതായ ജസ്നയെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് സർക്കാർ. ഇതുവ്യക്തമാക്കി ഹൈക്കോടതിയിൽ സർക്കാർ റിപ്പോർട്ട് നൽകി. ജസ്നയ്ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും വിശദീകരണമുണ്ട് റിപ്പോര്‍ട്ടില്‍.

ജസ്ന അന്വേഷണത്തിന്‍റെ ഭാഗമായി ഇതുവരെ 250 പേരെ ചോദ്യം ചെയ്തെന്നും 140 പേരുടെ മൊഴി രേഖപ്പെടുത്തിയെന്നും ഒരു ലക്ഷം ഫോണ്‍ കോളുകള്‍ പരിശോധിച്ചെന്നും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്.

നിരവധി ഇടങ്ങളിൽ കണ്ടു എന്ന റിപ്പോർട്ടുകളുടെ പിന്നാലെ അന്വേഷിച്ചു പോയെങ്കിലും എവിടെ ഇന്ന് ഇതുവരെ സൂചനകള്‍ ലഭിച്ചിട്ടില്ല. വിവിധ ഇടങ്ങളില്‍ നിന്നുംകിട്ടിയ സിസിടിവി പരിശോധിക്കുകയും ജസ്നയുടെ അച്ഛന്‍റെ നിര്‍മ്മാണത്തില്‍ ഇരിക്കുന്ന സൈറ്റുകളില്‍ പരിശോധന നടത്തുകയും ചെയ്തു.

പിതാവിന് ഒപ്പമുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ മൊഴി എടുത്തു. നൂറംഗ പോലീസ് സംഘം വനത്തില്‍ അന്വേഷണം നടത്തി. പതിനൊന്ന് സ്ഥലങ്ങളില്‍ ഇന്‍ഫര്‍മേഷന്‍ ബോക്സ് സ്ഥാപിക്കുകയും 50 ല്‍അധികം കത്ത് ലഭിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടിലുണ്ട്.

പത്തനംതിട്ട കൊല്ലമുള കുന്നത്ത് വീട്ടില്‍ ജസ്‌ന മറിയ ജെയിംസിനെ മാര്‍ച്ച് 22ന്​ കാണാതായതിനെ തുടർന്ന്​ നിരവധി പരാതികൾ നല്‍കിയിട്ടും കണ്ടെത്താനായിട്ടില്ലെന്ന്​ ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹേബിയസ്​ കോർപസ്​ ഹരജി കോടതി പരിഗണിക്കുകയായിരുന്നു.