കൊച്ചി: ജിഷ വധക്കേസില്‍ ശിക്ഷാവിധിയ്ക്ക് മുമ്പുള്ള വാദം പൂര്‍ത്തിയായി. കേസിലെ ഏക കുറ്റവാളി അമീര്‍ ഉള്‍ ഇസ്ലാമിന്‍റെ വിധി നാളെ പ്രഖ്യാപിക്കും. തുടരന്വേഷണം ആവശ്യപ്പെട്ട് അമീര്‍ ഉള്‍ ഇസ്ലാം നല്‍കിയ ഹര്‍ജി കോടതി തള്ളി. വിധി പറഞ്ഞ ശേഷം ഇക്കാര്യം പരിഗണിക്കാമെന്നും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി. 

അതേസമയം കുററവാളി സഹതാപം അര്‍ഹിക്കുന്നില്ലെന്നും അമീര്‍ ഉള്‍ ഇസ്ലാമിന് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. സംസ്ഥാനത്തിന്റെ പക്കല്‍ ഇതര സംസ്ഥാനക്കാരുടെ കാര്യത്തില്‍ കൃത്യമായ കണക്കില്ല. കുറ്റം ചെയ്ത പ്രതികളെ കണ്ടെത്താനാകുന്നില്ല. ഉചിതമായ നടപടിയ്ക്ക് കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും വാദത്തില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. 

കേസ് അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നും കേന്ദ്ര സംഘം അന്വേഷിക്കണമെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. അസമീസ് ഭാഷ മാത്രം അറിയുന്ന അമീറിന് പൊലീസിന്റെ ചോദ്യങ്ങള്‍ മനസിലായില്ലെന്നും പ്രതിഭാഗം.