കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥി ജിഷ കൊല്ലപ്പെട്ട കേസില്‍ വിധി പ്രഖ്യാപനത്തിന് മുമ്പുള്ള വാദം ആരംഭിച്ചു. ജിഷയെ മുന്‍പരിജയമില്ലെന്ന് കുറ്റവാളി അമീര്‍ ഉള്‍ ഇസ്ലാം കോടതിയില്‍ വ്യക്തമാക്കി. 

കേസ് അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നും കേസ് കേന്ദ്ര സംഘം അന്വേഷിക്കണമെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. അസമീസ് ഭാഷ മാത്രം അറിയുന്ന അമീറിന് പൊലീസിന്‍റെ ചോദ്യങ്ങള്‍ മനസിലായില്ലെന്നും പ്രതിഭാഗം. 

എന്നാല്‍ തുടരന്വേഷണത്തില്‍ തീരുമാനം പിന്നീടാകാമെന്ന് കോടതി വ്യക്തമാക്കി. വിധി പ്രഖ്യാപനത്തിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമാകാമെന്നും ഇപ്പോള്‍ ശിക്ഷയെ കുറിച്ച് മാത്രം പറഞ്ഞാല്‍ മതിയെന്നും കോടതി. 

അമീര്‍ ഉള്‍ ഇസ്ലാമിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്‍റെ പക്കല്‍ ഇതര സംസ്ഥാനക്കാരുടെ കാര്യത്തില്‍ കൃത്യമായ കണക്കില്ലെന്ന് പ്രോസിക്യൂഷന്‍. കുറ്റം ചെയ്ത പ്രതികളെ കണ്ടെത്താനാകുന്നില്ല. ഉചിതമായ നടപടിയ്ക്ക് കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും വാദത്തില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു