തിരുവനന്തപുരം: തൃശ്ശൂർ പാമ്പാടി നെഹ്രു കോളേജില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച എൻജിനീയറിംഗ് വിദ്യാർത്ഥി ജിഷ്ണുവിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംഭവത്തെക്കുറിച്ച് പ്രത്യേക പരിശോധന നടത്താനും സ്വാശ്രയമേഖലയിലെ പഠനനിലവാരവും ഭൗതിക സാഹചര്യങ്ങളും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പഠിക്കുന്നതിനും വിലയിരുത്തുന്നതിനും പ്രത്യേക സമതിയെ നിയോഗിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിലാവും പ്രത്യേക സമിതി രൂപീകരിക്കുന്നത്.

നോട്ടിനായി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞു വീണു മരിച്ചവര്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റില്‍ നാനൂറോളം അധിക തസ്തികകള്‍ സൃഷ്ടിക്കാനും യോഗത്തില്‍ തീരുമാനമായി. എന്നാല്‍ ഐഎസ് പ്രശ്നങ്ങള്‍ ഉള്‍പ്പെടെ വിവാദവിഷയങ്ങളെക്കുറിച്ച് യോഗത്തില്‍ പരാമര്‍ശം ഉണ്ടായില്ല.