ജിഷ്ണു പ്രണോയുടെ സ്മാരകം പൊലീസ് പൊളിച്ചു നീക്കി
- ജിഷ്ണു പ്രണോയുടെ സ്മാരകം പൊലീസ് പൊളിച്ചു നീക്കി
- ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടിയെന്ന് പൊലീസ്
കോഴിക്കോട്: പാമ്പാടി നെഹ്റു കോളേജിലെ വിദ്യാർത്ഥിയായിരുന്ന ജിഷ്ണു പ്രണോയുടെ പേരില്‍ എസ്എഫ്ഐ സ്ഥാപിച്ച സ്മാരകം പൊലീസ് പൊളിച്ചു നീക്കി. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു.
ജിഷ്ണു പ്രണോയുടെ ഒന്നാം ചരമര്‍ഷികത്തോട് അനുബന്ധിച്ച് ജനുവരി 5 നാണ് തിരുവില്വാമല പാമ്പാടി സെന്ററിൽ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സ്മാരകം പണിതത്. എന്നാല്‍ പൊതുമരാമത്ത് വകുപ്പിന്‍റെ ഭൂമിയിലുളള നിര്‍മ്മാണത്തിനെതിരെ അന്നു തന്നെ ഒട്ടേറെ പരാതികള്‍ ഉയന്നിരുന്നു. നെഹ്റു കോളേജ് മാനേജ്മെൻറും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. സിപിഐ ഓഫീസിനു മുന്നിലുളള സ്മാരകം നീക്കണമെന്ന ആവശ്യം സിപിഐ പ്രദേശിക നേതൃത്വവും ഉന്നയിച്ചിരുന്നു.
സ്മാരകം നീക്കാൻ നേരത്തെ കലക്ടർ ഉത്തരവിട്ടിരുന്നെങ്കിലും സംഘർഷ സാധ്യത കണക്കാക്കിയാണ് നടപടി വൈകിയത്. തുടര്‍ന്ന് പി ഉള്‍പ്പെടെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ ജൂൺ എട്ടിനകം സ്മാരകം പൊളിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. പുലര്‍ച്ചെ 4 മണിക്ക് പൊലീസ് സാന്നിധ്യത്തിൽ ജെസിബി കൊണ്ടു വന്നു സ്മാരകം പൊളിച്ചു നീക്കുകയായിരുന്നു. സ്മാരകാവശിഷ്ടങ്ങളും നീക്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പാമ്പാടിയിലും പരിസരപ്രദേശത്തും പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഒന്നര വര്‍ഷം മുമ്പാണ് ദുരൂഹസാഹചര്യത്തില്‍ ജിഷ്ണു ആത്മഹത്യ ചെയ്തത്.കേസില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്