തിരുവനന്തപുരം: നീതി തേടി ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും സഹോദരി അവിഷ്ണയും നിരാഹാര സമരം തുടങ്ങി. മഹിജയുമായി ചര്‍ച്ചക്ക് തയ്യാറെന്ന് ഡിജിപി വ്യക്തമാക്കിയെങ്കിലും തന്നെ വലിച്ചിഴച്ച പൊലീസുകാര്‍ക്കെതിരെ നടപടിയില്ലാതെ ചര്‍ച്ചക്കില്ലെന്നാണ് മഹിജയുടെ നിലപാട്. 

തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ മഹിജയും പിന്തുണയുമായി വളയത്തെ വീട്ടില്‍ ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയും നിരാഹരസമരം തുടരുകയാണ്. താനടക്കമുള്ള ബന്ധുക്കള്‍ ഡിജിപി ഓഫീസിന് മുന്നല്‍ സമരം തുടങ്ങുമെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ അശോകനും വ്യക്തമാക്കി. ഒത്ത് തീര്‍പ്പിന്റെ ഭാഗമായാണ് മഹിജയടക്കമുള്ള ബന്ധുക്കളുമായി തുറന്ന മനസ്സോടെ ചര്‍ച്ചക്ക് തയ്യാറാണെന്ന് ഡിജിപി പറഞ്ഞത്.

എന്നാല്‍ തന്നെ വലിച്ചിഴച്ച് പൊലീസുകാര്‍ക്കെതിരെ ആദ്യം നടപടി എടുക്കൂ ചര്‍ച്ച അതിന്‌ശേഷമാകാമെന്നാണഅ മഹിജയുടെ മറുപടി.
സമരത്തില്‍ തോക്ക് സ്വാമി അടക്കം പുറത്തുനിന്നുള്ളവര്‍ നുഴഞ്ഞുകയറി സംഘര്‍ഷമുണ്ടാക്കിയെന്നെ മുഖ്യമന്ത്രിയുടെ വാദം ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് തള്ളി.

തോക്ക് സ്വാമി പൊലീസ് ആസ്ഥാനത്തെത്തിയത് ഡിജിപി സമയം അനുവദിച്ചിട്ടാണെന്നും സമരവുമായി ബന്ധവുമില്ലെന്നും ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത് വിശദീകരിച്ചു. മഹിജയും ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തും മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. .കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ ആശുപത്രിയിലെത്തി മഹിജയെ സന്ദര്‍ശിച്ചു.

വിഎസ് ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെ വിളിച്ച് സമരത്തിന് പിന്തുണ അറിയിച്ചു. അതിനിടെ ഡിജിപി ഓഫീസിന് മുന്നില്‍ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്ത വിഎസ് അച്യുതാനന്ദന്റെ മുന്‍ അഡീഷനല്‍ പിഎ കെഎം ഷാജഹാന്‍, എസ് യുസിഐ പ്രവര്‍ത്തകരായ ഷാജര്‍ഖാന്‍, മിനി, ശ്രികുമാര്‍ എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ജാമ്യം നല്‍കരുതെന്നമുള്ള പ്രോസിക്യൂഷന്‍ വാദം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതി അംഗീകരിക്കുകയായിരുന്നു.