ലൈംഗിക അധിക്ഷേപ കേസ്, പ്രൊഫസര്‍ക്ക് ജാമ്യം നല്‍കിയതില്‍  പ്രതിഷേധം ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ വീണ്ടും സമരത്തിനലേക്ക് കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്‍റെ വാദവും പരിഗണിച്ചില്ല

ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥികളെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസില്‍ അറസ്റ്റ് ചെയ്ത അധ്യാപകനെ ഉടന്‍ ജാമ്യം കൊടുത്തതിനെതിരെ വിദ്യാര്‍ത്ഥികളുടെ കടുത്ത പ്രതിഷേധം. എട്ട് ലൈംഗീക അധിക്ഷേപക്കേസുകള്‍ ചുമത്തിയ ദില്ലി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല പ്രൊഫസര്‍ അതുല്‍ ജോറിക്കാണ് കോടതി ജാമ്യം നല്‍കിയത്.

പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത്,തെളിവ് ശേഖരിക്കണമെന്ന പൊലീസിന്‍റെ ആവശ്യവും തളളിക്കളഞ്ഞുകൊണ്ടുള്ള നടപടി അസാധാരണമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. പ്രൊഫസറും ഡീനുമായ അതുല്‍ ജോറിക്കെതിരെ ലൈംഗിക പീഡനത്തിന് പരാതികള്‍ നല്‍കിയതു മുതല്‍ അസാധാരണമായ കാര്യങ്ങളാണ് നടക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു.

ജീവശാസ്ത്ര വിഭാഗം അധ്യാപകനായ അതുല്‍ ജൊഹ്‍റിയെ ചൊവ്വാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അധ്യാപകന്‍ ലൈംഗികമായി അധിക്ഷേപിച്ചതായി ഏഴ് വിദ്യാര്‍ത്ഥികളാണ് പൊലീസിന് മൊഴി നല്‍കിയിരുന്നു. ഒമ്പത് വിദ്യാർത്ഥിനികളാണ് അധ്യാപകൻ ലൈംഗികമായി അപമാനിച്ചെന്ന പരാതിയുമായി രംഗത്തെത്തിയത്. പഠിപ്പിക്കുന്നതിനിടയിൽ വിദ്യാ‍ർത്ഥികളുടെ വസ്ത്രധാരണത്തെപ്പറ്റി മോശമായി സംസാരിച്ചെന്നും അപമര്യാദയായി സ്പർശിച്ചെന്നുമാണ് പരാതി.

ജീവശാസ്ത്ര വകുപ്പിലെ എട്ടു പെണ്‍കുട്ടികള്‍ രേഖാമൂലം പരാതി നല്‍കിയിട്ടും ഒരു പരാതിയില്‍ മാത്രമാണ് വസന്ത് കുഞ്ച് പൊലീസ് കേസെടുത്തത്. പരാതി നല്‍കി 5 ദിവസം കഴിഞ്ഞിട്ടും ഒരു നടപടി പോലും സ്വീകരിച്ചില്ല. പിന്നീട് രണ്ട് ദിവസം മുമ്പ് രാത്രിയില്‍ വിദ്യാര്‍ഥികള്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചതോടെയാണ് അതുല്‍ജോറിയെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. സമരത്തെ തുടര്‍ന്ന് എട്ട് കേസുകളിലും പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് നിര്‍ബന്ധിതമായി.

സ്ത്രീത്വത്തെ അപമാനിക്കുക,ഭീഷണിപ്പെടുത്തുക എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രൊഫസര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. തുടര്‍ന്ന് മെട്രൊപൊളിറ്റന്‍ കോടതി ഹാജാരാക്കി. 15 മിനിട്ടനകം കോടതി നടപടികള്‍ പൂര്‍ത്തിയാക്കി ജാമ്യവും അനുവദിച്ചു. ടെലിഫോണ്‍ വിളികളുടെ രേഖകള്‍ ഉള്‍പ്പെടെ തെളിവുകള്‍ ശേഖരിക്കാനും വിശദമായി ചോദ്യം ചെയ്യാനും പ്രതിയെ കസ്റ്റഡിയില്‍വേണമെന്ന് പൊലീസ് വാദിച്ചു. എന്നാല്‍ ഇതിനായി പ്രതിയെ കസ്റ്റഡിയില്‍ വേണമെന്നില്ലെന്നായിരുന്നു കോടതിയുടെ മറുപടി.ജാമ്യത്തില്‍ വിട്ടാല്‍ അതുല്‍ ജോറി വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തി തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന പൊലീസിന്‍റെ മുന്നറിയിപ്പും അവഗണിക്കപ്പെട്ടു. ഈ വിഷയം പൊതുസമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ടു വരാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.