ജൂലൈ അവസാനമാകും നിര്‍വാഹകസമിതി യോഗമെന്ന് അധികൃതര്‍ വ്യക്തമാക്കി

മോസ്ക്കോ: ലോകകപ്പില്‍ വലിയ പ്രതീക്ഷകളുമായെത്തി കണ്ണീരണിഞ്ഞാണ് അര്‍ജന്‍റീന മടങ്ങിയത്. ഫ്രാന്‍സിന് മുന്നില്‍ പ്രീ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ട് തലകുനിച്ച് മടങ്ങിയ ലിയോണല്‍ മെസിയുടെ ചിത്രം ആരാധകര്‍ക്ക് വലിയ വേദനയായി അവശേഷിക്കുകയാണ്. പരിശീലകന്‍ ജോര്‍ജ് സാംപോളിയുടെ മണ്ടത്തരങ്ങളും പാളിയ തന്ത്രങ്ങളുമാണ് അര്‍ജന്‍റീനയ്ക്ക് വലിയ തിരിച്ചടിയായതെന്ന വിമര്‍ശനം ആദ്യം തന്നെ ഉയര്‍ന്നിരുന്നു.

എന്നാല്‍ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാകാത്ത സാംപോളി പരിശീലകസ്ഥാനത്ത് തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സാംപോളി നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തില്‍ തീരുമാനമെടുക്കാനായി അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ നിര്‍വാഹകസമിതി യോഗം വിളിച്ചു.

ജൂലൈ അവസാനമാകും നിര്‍വാഹകസമിതി യോഗമെന്ന് അധികൃതര്‍ വ്യക്തമാക്കി. യോഗത്തിന് ശേഷം മാത്രമെ സാംപോളിയുടെ കാര്യത്തില്‍ തീരുമാനമെടുക്കു എന്നും അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചു. ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും ഇന്നലെ സാംപോളിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ലോകകപ്പിലെ പ്രകടനമാണ് ചര്‍ച്ച ചെയ്തതെന്ന് എ എഫ് എ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അര്‍ജന്‍റീന അണ്ടര്‍ 20 ടീമിന്‍റെ ചുമതലയും താത്കാലികമായി സാംപോളിക്ക് നല്‍കിയിട്ടുണ്ട്. സ്വമേധയാ രാജിവെക്കില്ലെന്ന് ടീമിന്‍റെ ലോകകപ്പ് തോൽവിക്ക് പിന്നാലെയുള്ള സാംപോളിയുടെ പ്രസ്താവന രാജ്യത്ത് വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.