ബിജെപി എംഎൽഎയുടെ മകൻ മാധ്യമപ്രവർത്തകനെ വെടിവെച്ച് പരിക്കേൽപ്പിച്ചു
ബിജെപി എംഎൽഎ ഹരിശങ്കർ മഹോറിന്റെ മകനാണ് ഫോട്ടോ ജേർണലിസ്റ്റായ വിനോദ് ശർമ്മയ്ക്ക് നേരെ വെടിയുതിർത്തത്. വിജയദശമിയോടേ അനുബന്ധിച്ച് ഹത്രാസിലെ ബഗ്ല കോളേജിൽ വെള്ളിയാഴ്ച ആർഎസ്എസ് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം.
ലക്നൗ: ഉത്തർപ്രദേശിൽ ആയുധ പൂജ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകന് നേരെ വെടിവയ്പ്പ്. ബിജെപി എംഎൽഎ ഹരിശങ്കർ മഹോറിന്റെ മകനാണ് ഫോട്ടോ ജേർണലിസ്റ്റായ വിനോദ് ശർമ്മയ്ക്ക് നേരെ വെടിയുതിർത്തത്. വിജയദശമിയോടേ അനുബന്ധിച്ച് ഹത്രാസിലെ ബഗ്ല കോളേജിൽ വെള്ളിയാഴ്ച ആർഎസ്എസ് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം. കഴുത്തിൽ സാരമായി പരിക്കേറ്റ വിനോദിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പ്രതിഷേധവുമായി നിരവധിയാളുകൾ രംഗത്തെത്തി. നിയമ ലംഘനമാണ് നടന്നത്. പരിപാടി സംഘാടകർ പരസ്യമായി ആയുധങ്ങൾ പ്രദർശിപ്പിച്ചു. ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതിന് അധികൃതർ അനുവാദം നൽകിയിരുന്നില്ല. വിനോദിന് നേരെ മകൻ തോക്ക് ചൂണ്ടുന്ന സമയത്ത് എംഎൽഎ ചിരിക്കുന്നതടക്കമുള്ളവ ചിത്രങ്ങളിൽനിന്ന് വ്യക്തമാണെന്നും സബ് ഡിവിഷൻ മജിസ്ട്രേറ്റ് അരുൺ കുമാർ സിംഗ് പറഞ്ഞു.
ആഘോഷ പരിപാടിയിൽ മകൻ പങ്കെടുത്തതായി എംഎൽഎ അംഗീകരിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം ദില്ലിയിൽ യുവതിക്ക് നേരെ പരസ്യമായി തോക്ക് ചൂണ്ടി ഭീഷണി മുഴക്കിയ കേസിൽ മുൻ എംപിയുടെ മകന്‍ കോടതിയിൽ കീഴടങ്ങിയിരുന്നു. ദില്ലിയിലെ പ്രശ്സ്ത ഫൈവ് സ്റ്റാർ ഹോട്ടലിന് മുന്നിൽവച്ച് മുൻ എംപിയും ബിഎസ്പി നേതാവുമായ രാകേഷ് പാണ്ഡെയുടെ മകൻ ആഷിശ് പാണ്ഡേയാണ് യുവതിക്ക് നേരെ തോക്ക് ചൂണ്ടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.