ദില്ലി: കോടതിയലക്ഷ്യ കേസില്‍ തടവിലായിരുന്ന ബംഗാള്‍ ഹൈക്കോടതി മുന്‍ ജസ്റ്റിസ് സി.എസ് കര്‍ണന്‍ ജയില്‍ മോചിതനായി. കഴിഞ്ഞ ജൂണ്‍ 20 നാണ് കോടതി അലക്ഷ്യ കേസില്‍ കര്‍ണ്ണന്‍ അറസ്റ്റിലായത്. കൊല്‍ക്കത്ത പ്രെസിഡന്‍സി ജയിലിലായിരുന്നു കര്‍ണ്ന്‍. സുപ്രീംകോടതി ആറുമാസം തടവുശിക്ഷ വിധിച്ച ജസ്റ്റിസ് കര്‍ണന്‍ ഒന്നരമാസം ഒളിവില്‍ കഴിഞ്ഞ ശേഷമാണ് പിടിയിലാകുന്നത്.

2017 ജൂണ്‍ 12നാണ് കര്‍ണന്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചത്. ഒളിവില്‍ കഴിയവെ വിരമിയ്ക്കുന്ന രാജ്യത്തെ ആദ്യ ജഡ്ജിയായിരുന്നു കര്‍ണന്‍. സഹജഡ്ജിമാര്‍ക്കും സുപ്രീംകോടതിയ്ക്കുമെതിരെ ആരോപണമുന്നയിച്ചതിന് കഴിഞ്ഞ മാസം ഒന്‍പതാം തീയതിയാണ് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കര്‍ണനെ സുപ്രീംകോടതി ആറുമാസത്തെ തടവുശിക്ഷയ്ക്ക് വിധിക്കുന്നത്. പല തവണ കര്‍ണന്റെ അഭിഭാഷകന്‍ ശിക്ഷയില്‍ ഇളവ് തേടിയെങ്കിലും സുപ്രീംകോടതി അപേക്ഷകള്‍ നിരസിക്കുകയായിരുന്നു.

ഇന്ത്യന്‍ നീതിന്യായസംവിധാനത്തില്‍ ന്യായാധിപനെന്ന പദവിയിലിരിയ്‌ക്കെ അറസ്റ്റ് നേരിടുന്ന ആദ്യത്തെയാളാണ് ജസ്റ്റിസ് കര്‍ണന്‍. മാനസികനില ശരിയല്ലെന്ന് പറഞ്ഞ് സുപ്രീംകോടതി മനോരോഗവിദഗ്ധനെക്കൊണ്ട് പരിശോധിപ്പിയ്ക്കാനുത്തരവിട്ട ആദ്യ ജഡ്ജി. താന്‍ ന്യായാധിപനായ മദ്രാസ് ഹൈക്കോടതിയുടെ മറ്റൊരു ഡിവിഷന്‍ ബെഞ്ചിലേയ്ക്ക് അതിക്രമിച്ചുകയറി, സഹജഡ്ജിമാരുടെ സ്ഥാനക്കയറ്റം തടയണമെന്ന കേസില്‍ കക്ഷി ചേരണമെന്നാവശ്യപ്പെട്ട ആദ്യത്തെയാള്‍, എസ് സി എസ് ടി കമ്മീഷന് മുമ്പാകെ സഹജഡ്ജിമാരുടെ പീഡനത്തെക്കുറിച്ച് പരാതി നല്‍കിയ ആദ്യ ന്യായാധിപന്‍ തുടങ്ങി വിചിത്രമായ നടപടികളിലൂടെ ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ത്തന്നെ പല റെക്കോഡുകളുണ്ട് ജസ്റ്റിസ് കര്‍ണന്റെ പേരില്‍.