എൽഡിഎഫ് പ്രവേശനത്തിൽ സന്തോഷമുണ്ടെന്ന് കെബി ഗണേഷ് കുമാർ എംഎൽഎ. മന്ത്രി സ്ഥാനം ആഗ്രഹിക്കുന്നില്ല.

കൊല്ലം: എൽഡിഎഫ് പ്രവേശനത്തിൽ സന്തോഷമുണ്ടെന്ന് കെബി ഗണേഷ് കുമാർ എംഎൽഎ. മന്ത്രി സ്ഥാനം ആഗ്രഹിക്കുന്നില്ല. അഴിമതിക്കെതിരെ എൽഡിഎഫിനൊപ്പം നിന്ന് പ്രവർത്തിക്കും എന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചു.

മന്ത്രിസ്ഥാനത്തിന് വേണ്ടിയല്ല ഇടതുമുന്നണിയില്‍ ചേര്‍ന്നത് എന്ന് ആര്‍ ബാലകൃഷ്ണപിളളയും പ്രതികരിച്ചു. കേരള കോണ്‍ഗ്രസ്(ബി)യെ ഇടത് മുന്നണിയിലെടുത്തത് നല്ല തീരുമാനമെന്നും ആര്‍ ബാലകൃഷ്ണപിളള പറഞ്ഞു. ശബരിമല വിഷയത്തിൽ എൽഡിഎഫിന്‍റെ നിലപാട് തന്നെയാണ് പാർട്ടിയുടെ നിലപാടെന്നും കേരളാ കോൺഗ്രസ്(ബി) നേതാവ് ആർ ബാലകൃഷ്ണപിള്ള പറഞ്ഞു. 

നാല് കക്ഷികള്‍ കൂടി ചേരുമ്പോള്‍ എല്‍ഡിഎഫിന് 47 ശതമാനം വോട്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു. ഘടകക്ഷികളുമായി ബന്ധം വിപുലമാക്കും. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഇത് വലിയ വിജയത്തിന് കാരണമാകും. ഇനി ഞങ്ങളുടെ നിലപാട് എല്‍ഡിഎഫിന്‍റെ നിലപാടാണെന്നും ആര്‍ ബാലകൃഷ്ണപിളള പറഞ്ഞു. 

ബാലകൃഷ്ണ പിള്ളയെയും വീരേന്ദ്രകുമാറിനെയും ഉള്‍പ്പെടുത്തിയാണ് എല്‍ഡിഎഫ് വിപുലീകരിച്ചത്. കേരള കോണ്‍ഗ്രസ് ബി, ലോക് താന്ത്രിക് ജനതാദള്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍ എന്നീ പാര്‍ട്ടികളെ ഉള്‍പ്പെടുത്തിയാണ് എല്‍ഡിഎഫിന്‍റെ വിപുലീകരണം. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപക്ഷത്തിന്‍റെ ജനകീയ അടിത്തറ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം എന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ വിശദീകരിച്ചു.