തിരുവനന്തപുരം: ചികിൽസ കിട്ടാതെ തമിഴ്നാട് സ്വദേശി മുരുകൻ മരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡി. കോളേജ് ഡോക്ടര്‍മാര്‍ മുരുകനെ അവഗണിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. 15 വെന്‍റിലേറ്റർ അത്യാസന്ന നിലയിലുള്ള രോഗികൾക്കായി മാറ്റി വച്ചതായിരുന്നുവെന്നും പോർട്ടബിൾ വെന്‍റിലേറ്ററിലേക്ക് മാറ്റാനാകുന്ന അവസ്ഥയിലായിരുന്നില്ല മുരുകമെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ വിശദമായ റിപ്പോര്‍ട്ട് കിട്ടിയ ശേഷം മെഡി. കോളേജിന്‍റെ ഭാഗത്ത് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം സംഭവത്തെക്കുറിച്ചുള്ള ആരോഗ്യ വകുപ്പ് സംഘത്തിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തു വിടാതെ സർക്കാർ . റിപ്പോർട്ട് നൽകി രണ്ടു ദിവസം പിന്നിട്ടിട്ടും അതിലെ കണ്ടെത്തലുകളെ കുറിച്ചു പ്രതികരിക്കാൻ ആരോഗ്യ വകുപ്പ് അധികൃതർ തയാറായിട്ടില്ല . ആരോഗ്യ വകുപ്പു ഡയറക്ടറും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറും അടങ്ങിയ സംഘം ആരോഗ്യ വകുപ്പു സെക്രട്ടറി രാജീവ് സദനന്ദനാണ് റിപ്പോർട്ട് നൽകിയത് . റിപ്പോർട്ട് കിട്ടിയെങ്കിലും അതേക്കുറിച്ചു പഠിച്ചിട്ടില്ലെന്നാണ് ആരോഗ്യ മന്ത്രിയുടെയും സെക്രട്ടറിയുടെയും നിലപാട്. ഈ റിപ്പോർട്ട് കിട്ടാത്തതിനാൽ അന്തിമ റിപ്പോർട്ട് നല്കാനാകാത്ത അവസ്ഥയിലാണ് കേസ് അന്വേഷിക്കുന്ന പോലീസും.
