നാടാകെ പ്രളയത്തില്‍ മുങ്ങി ദുരിതമനുഭവിക്കുമ്പോളാണ് വനം മന്ത്രി കെ.രാജു വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ ജര്‍മ്മിനിയില്‍ പോയത്

തിരുവനന്തപുരം:വിദേശയാത്രയ്ക്ക് പോകുന്ന വിവരം മുഖ്യമന്ത്രി അറിഞ്ഞിരുന്നുവെന്ന് മന്ത്രി കെ.രാജു. വിദേശയാത്രയ്ക്ക് അനുമതി ഉണ്ടായിരുന്നതായും മന്ത്രി പറഞ്ഞു. നാടാകെ പ്രളയത്തില്‍ മുങ്ങി ദുരിതമനുഭവിക്കുമ്പോളാണ് വനം മന്ത്രി കെ.രാജു വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ ജര്‍മ്മിനിയില്‍ പോയത്. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

കോട്ടയത്ത് സ്വാതന്ത്ര്യദിന പരേഡ് കഴിഞ്ഞാണ് ജര്‍മ്മനിക്ക് പോകുന്നത്. ഈ സമയത്ത് സമയത്ത് വലിയ പ്രകൃതി ക്ഷോഭമുണ്ടായിരുന്നില്ല. ജര്‍മ്മിനിയില്‍ ചെന്ന് കഴിഞ്ഞപ്പോളാണ് പ്രളയത്തെക്കുറിച്ചുള്ള അറിയിപ്പ് കിട്ടുന്നത്.അപ്പോള്‍ തന്നെ വരാനുള്ള പരിശ്രമം തുടങ്ങി. താന്‍ തെറ്റായതൊന്നും ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 

മന്ത്രി കെ.രാജുവിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. മന്ത്രിക്ക് താന്‍ ചെയ്തതിലെ അനൗചിത്യം ബോധ്യപ്പെട്ടിട്ടുണ്ട്. മന്ത്രി തിരിച്ചെത്തിക്കഴിഞ്ഞാല്‍ തുടര്‍നടപടി പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് കാനം പറഞ്ഞത്. മന്ത്രിയുടെ നിലപാട് പാര്‍ട്ടിയെ അറിയിച്ച ശേഷം പാര്‍ട്ടി നിലപാട് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. വെള്ളപ്പൊക്കത്തിന് മുന്നേ തീരുമാനിച്ച യാത്രയാണ്. എങ്കിലും ആ സമയത്ത് പോയതിലെ അനൗചിത്യം ബോധ്യപ്പെട്ടിട്ടുണ്ട്. മന്ത്രിക്കെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് അക്കാര്യം പരസ്യമായി സംവാദം ചെയ്യേണ്ടതില്ലെന്നുമാണ് കാനം പറഞ്ഞത്.