പിണറായി വിജയൻ പെണ്ണുങ്ങളേക്കാൾ മോശമായെന്ന് കെ സുധാകരൻ
പിണറായി മുഖ്യമന്ത്രിയായാൽ ആണുങ്ങളേപ്പോലെ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ, പെണ്ണുങ്ങളേക്കാൾ മോശമായി എന്നതാണ് യാഥാർത്ഥ്യം: കെ.സുധാകരൻ
കാസർകോട്: മുഖ്യമന്ത്രി പിണറായി വിജയനെ നിശിതമായി വിമർശിച്ച് കെ സുധാകരൻ. കരുണ ഇല്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും പിണറായിക്ക് ഹൃദയത്തിന്‍റെ സ്ഥാനത്ത് കാരിരുമ്പാണെന്നും സുധാകരൻ വിമർശിച്ചു.
കണ്ണൂരിൽ കൈകാലുകൾക്ക് സ്വാധീമില്ലാത്ത ഒരു കുട്ടി തന്‍റെ എൽ പി സ്കൂൾ യു പി സ്കൂളാക്കി ഉയർത്തിത്തരണമെന്ന് ഉമ്മൻ ചാണ്ടിയോട് അഭ്യർത്ഥിച്ചപ്പോൾ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ആ കുട്ടിയുടെ സ്കൂൾ യു പി സ്കൂളാക്കി ഉയർത്തി. അതേ കുട്ടി ഹൈസ്കൂളിലേക്ക് പാസാകുന്നത് പിണറായി വിജയൻ മുഖ്യമന്ത്രിയായ കാലത്താണ്. .യു പി സ്കൂൾ ഹൈസ്കൂൾ ആക്കണമെന്ന ആവശ്യവുമായെത്തിയ കുട്ടിയെ തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തി എന്നല്ലാതെ പിണറായി ഒരു സഹായവും ചെയ്തില്ലെന്നും കെ സുധാകരൻ പറഞ്ഞു.
പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ അട്ടിമറിച്ച മുഖ്യമന്ത്രിയെ ജനങ്ങൾ വിചാരണ ചെയ്യണം. പിണറായി മുഖ്യമന്ത്രിയായാൽ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ പെണ്ണുങ്ങളെക്കാൾ മോശമായി എന്നതാണ് യാഥാർത്ഥ്യമെന്നും കെ സുധാകരൻ പറഞ്ഞു.