സ്ത്രീകള്‍ക്കെതിരായ പരാമർശത്തിൽ ക്ഷമ ചോദിച്ച് കെ സുധാകരൻ
പിണറായി മുഖ്യമന്ത്രിയായാൽ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ പെണ്ണുങ്ങളെക്കാൾ മോശമായി എന്നായിരുന്നു കെ സുധാകരന്‍റെ വിവാദ പ്രസ്താവന.
കാസർകോട്: മുഖ്യമന്ത്രി സ്ത്രീകളെക്കാൾ മോശമായി എന്ന പ്രസ്താവനയിൽ ക്ഷമ പറഞ്ഞ് കോൺഗ്രസ് നേതാവ് കെ സുധാകരൻ. താൻ ഉദ്ദേശിച്ചത് ആക്ടിവിസ്റ്റുകളായ സ്ത്രീകളെയാണെന്നും സ്ത്രീകളെ പൊതുവിൽ ഉദ്ദേശിച്ചതല്ലെന്നുമാണ് കെ സുധാകരന്‍റെ വിശദീകരണം. പറഞ്ഞത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നെന്നും സുധാകരൻ പറഞ്ഞു.
കഴിഞ്ഞ ദിവസം കാസർകോട് നടന്ന യു ഡി എഫ് കളക്ട്രേറ്റ് മാർച്ചിലാണ് കെ സുധാകരൻ വിവാദ പ്രസ്താവന നടത്തിയത്. പിണറായി മുഖ്യമന്ത്രിയായാൽ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ പെണ്ണുങ്ങളെക്കാൾ മോശമായി എന്നതാണ് യാഥാർത്ഥ്യം എന്നായിരുന്നു സുധാകരന്‍റെ വാക്കുകൾ. കരുണ ഇല്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും പിണറായിക്ക് ഹൃദയത്തിന്‍റെ സ്ഥാനത്ത് കാരിരുമ്പാണെന്നും സുധാകരൻ പ്രസംഗത്തിൽ പരാമർശിച്ചിരുന്നു.