ശബരിമല വിഷയത്തില്‍ ബിജെപിക്കൊപ്പം നിന്നില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ സ്ഥാനം ചവറ്റുകുട്ടയില്‍: കെ സുരേന്ദ്രന്‍
പ്രതിപക്ഷ നേതാവിനും കെ മുരളീധരനും കാര്യങ്ങള്‍ ശിവഗിരിയിലെ അമിത്ഷായുടെ പ്രസംഗത്തോടെ മനസിലായി കാണുമെന്ന് കരുതുന്നുവെന്ന് കെ സുരേന്ദ്രന്‍
തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തില്‍ കോണ്‍ഗ്രസിനെ ബിജെപിക്കൊപ്പം നില്‍ക്കാന്‍ സ്വാഗതം ചെയ്ത് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. പ്രതിപക്ഷ നേതാവിനും കെ മുരളീധരനും കാര്യങ്ങള്‍ ശിവഗിരിയിലെ അമിത്ഷായുടെ പ്രസംഗത്തോടെ മനസിലായി കാണുമെന്ന് കരുതുന്നുവെന്ന് കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കി.
ശബരിമലയിലെ യുവതി പ്രവേശനത്തില്‍ ഒന്നുകില്‍ കോണ്‍ഗ്രസിന്ബിജെപിക്കൊപ്പം നില്‍ക്കാം. അല്ലാത്ത പക്ഷം സര്‍ക്കാരിനൊപ്പം പോകാം. അല്ലാതെ ഇത് രണ്ടിനും നടുക്കുള്ള അഴകൊഴമ്പന്‍ നിലപാടിന് പ്രസക്തിയില്ലെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ബിജെപിക്കൊപ്പം നില്‍ക്കണമെന്നാണ് അണികളുടെ ആഗ്രഹമെന്നും കെ സുരേന്ദ്രന്‍ വിശദമാക്കുന്നു. അണികളുടെ വികാരം മനസിലാക്കിയില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ സ്ഥാനം ചവറ്റുകുട്ടയില്‍ ആയിരിക്കുമെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
കെ സുരേന്ദ്രന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം
ശബരിമല വിഷയത്തിൽ ബി. ജെ. പി കേന്ദ്രനേതൃത്വത്തിന്റെ നിലപാട് വ്യക്തവും ശക്തവുമായ നിലയിൽ ശ്രീ അമിത് ഷാ കണ്ണൂരിലും ശിവഗിരിയിലും പറഞ്ഞിരിക്കുന്നു. പ്രതിപക്ഷനേതാവ് ചെന്നിത്തലക്കും കെ. മുരളീധരനും കാര്യങ്ങൾ മനസ്സിലായിക്കാണുമെന്ന് കരുതുന്നു. കോൺഗ്രസ്സിന്റെ അണികൾക്കും. നടക്കുന്നത് ഒരു നേർക്കുനേർ പോരാട്ടമാണ്. ഒന്നുകിൽ കോൺഗ്രസ്സിന് ഞങ്ങളോടൊപ്പം നിൽക്കാം. അല്ലെങ്കിൽ സർക്കാരിനൊപ്പം. അതിനിടയിലുള്ള ഒരു അഴകൊഴമ്പൻ നിലപാടിന് ഇനി പ്രസക്തിയില്ല. ആദ്യത്തേത് തെരഞ്ഞെടുക്കാനാണ് അണികൾ ആഗ്രഹിക്കുന്നത്. അണികളുടെ വികാരം മനസ്സിലാക്കിയില്ലെങ്കിൽ ചവറ്റുകൊട്ടയിലായിരിക്കും കോൺഗ്രസ്സിന്റെ സ്ഥാനം.