'പ്രതികൾ ആർഎസ്എസുകാരെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ നാക്ക് ഇറങ്ങിപ്പോയോ': കെ സുരേന്ദ്രന്‍
സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ നടന്ന ആക്രമണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം വെടിയണമെന്ന് കെ സുരേന്ദ്രൻ.
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ നടന്ന ആക്രമണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം വെടിയണമെന്ന് ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. എന്തുകൊണ്ടാണ് പ്രതിയുടെ രേഖാചിത്രം പൊലീസ് മുക്കിയതെന്നും സുരേന്ദ്രന്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ആരെയാണ് പൊലീസ് സംരക്ഷിക്കുന്നത്? സംഭവസ്ഥലത്ത് ഓടിയെത്തി പ്രതികൾ ആർഎസ് എസുകാരാണെന്നു പറഞ്ഞ മുഖ്യന്‍റെ നാക്ക് ഇപ്പോൾ ഇറങ്ങിപ്പോകുന്നതെന്തുകൊണ്ട് എന്നും സുരേന്ദ്രന്‍ ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
സന്ദീപാനന്ദന്‍റെ ആശ്രമം അക്രമിച്ച കേസ്സിൽ ഇനിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ മൗനം വെടിയണം. എന്തുകൊണ്ടാണ് പ്രതിയുടെ രേഖാചിത്രം പൊലീസ് മുക്കിയത്? ആരെയാണ് പൊലീസ് സംരക്ഷിക്കുന്നത്? സംഭവസ്ഥലത്ത് ഓടിയെത്തി പ്രതികൾ ആർ. എസ്. എസുകാരാണെന്നു പറഞ്ഞ മുഖ്യന്‍റെ നാക്ക് ഇപ്പോൾ ഇറങ്ങിപ്പോകുന്നതെന്തുകൊണ്ട്? വലിയ ഒച്ചപ്പാടും ബഹളവും വെച്ച സാംസ്കാരിക നായകൻമാരെന്ന മേലങ്കിയണിഞ്ഞ പരാന്നഭോജികൾ ഇപ്പോൾ എന്തുകൊണ്ട് അനങ്ങുന്നില്ല? വലിയവായിൽ സംഘപരിവാറിനെതിരെ ഉറഞ്ഞുതുള്ളിയ സി. ഐ. ടി. യു മാധ്യമതൊഴിലാളികൾക്കും ഇപ്പോൾ ആവേശം കാണുന്നില്ല. ആശ്രമം അക്രമിച്ചതും കാറുകത്തിച്ചതും സന്ദീപാനന്ദനും സി. പി. എമ്മുകാരും തന്നെയാണ്. മുഖ്യമന്ത്രിക്ക് ഇക്കാര്യം അറിയാം. പ്രതികളെ പിടിക്കാൻ കഴിയാത്തതാണെങ്കിൽ കേസ്സ് ഏതെങ്കിലും കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കൂ. ഇമ്മാതിരി തറവേലകൾക്ക് ഒരു മുഖ്യമന്ത്രി തന്നെ നേതൃത്വം നൽകുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ അന്തസ്സില്ലാത്ത നടപടിയാണ്.