കൊച്ചി: കലാഭവൻ മണിയുടെ മരണം സംബന്ധിച്ച് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. ഭാര്യ നിമ്മിയും സഹോദരൻ ആർ എൽ വി രാമകൃഷ്ണനും സമർ‍പ്പിച്ച ഹർജിയിലാണ് ഉത്തരവ്. കലാഭവൻ മണിയുടെ മരണം സിബിഐക്ക് വിട്ടുകൊണ്ട് നേരത്തെ തന്നെ സംസ്ഥാന സർ‍ക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ അന്വേഷണം ഏറ്റെടുക്കാൻ സിബിഐ തയാറായിരുന്നില്ല. 

ഈ സാഹചര്യത്തിലാണ് കോടതിയിടപെട്ട് സിബിഐയെക്കൊണ്ട് അന്വേഷണം ഏറ്റെടുപ്പിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ നിമ്മിയും സഹോദരൻ ആർ എൽ വി രാമകൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചത്. ഭാര്യ നിമ്മിയും പിന്നീടിതിൽ കക്ഷി ചേർന്നു. ഇവരുടെ വാദങ്ങൾ അംഗീകരിച്ചാണ് അന്വേഷണം തുടങ്ങാൻ കോടതിതന്നെ സിബിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരുമാസത്തിനകം അന്വേഷണം തുടങ്ങണം. 

മണിയെപ്പോലെ പ്രശസ്താനായ ഒരാളുടെ മരണം സംബന്ധിച്ച് സംശയവും നിലനിൽക്കുന്നത് അംഗീകരിക്കാനാകില്ല. ഉന്നതനായ കലാകാരന്‍റെ യഥാർഥ മരണകാരണം പുറത്തുവരണം. സംസ്ഥാന പൊലീസ് അന്വേഷണത്തിലും മണിയുടെ ശരീരത്തിൽ വിഷാംശം ചെന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്. ഇതെങ്ങനെ സംഭവിച്ചുവെന്നതിൽ വ്യക്തത വരുത്തണം. ഇക്കാര്യങ്ങൾ വ്യക്തമാക്കിയാണ് ഹൈക്കോടതി അന്വേഷണം സിബിഐക്ക് വിട്ടത്. 

എന്നാൽ കരൾ രോഗമാണ് മണിയുടെ മരണകാരണമെന്നും കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണ്ടെന്നുമായിരുന്നു സിബിഐ നിലപാട്. ഇത് തളളിയാണ് ഹൈക്കോടതി ഉത്തരവ്