തൃശൂര്‍: കലാഭവൻ മണിയുടെ മരണത്തിലെ അന്വേഷണം പൊലീസ് അട്ടിമറിച്ചെന്നാരോപിച്ച് ബന്ധുക്കളുടെ നിരാഹാരസമരം. മണിയുടെ അനുജൻ ആർഎൽവി രാമകൃഷ്ണനും കുടുംബവുമാണ് നിരാഹാര സമരം നടത്തുന്നത്.സിബിഐ അന്വേഷണം എത്രയും വേഗം തുടങ്ങണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മൂന്ന് ദിവസത്തെ നിരാഹാര സമരത്തിന് ശേഷം കോടതി നടപടികളും, മറ്റ് സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സഹോദരങ്ങൾ അറിയിച്ചു. മണിയുടെ ഭാര്യയും മകളും സമരത്തിൽ പങ്കെടുക്കുന്നില്ല.കലാഭവൻ മണിയുടെ മരണത്തിൽ ആരോപണ വിധേയരായവരെ രക്ഷിക്കാൻ പൊലീസ് അന്വേഷണം അട്ടിമറിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഫോറൻസിക് റിപ്പോർട്ടിലും ശരീരത്തിൽ വിഷാംശം ഉണ്ടെന്ന് കണ്ടെത്തിയിട്ടും തുടർ നടപടികളുണ്ടായില്ലെന്ന് അനുജൻ ആർഎൽവി രാമകൃഷ്ണൻ ആരോപിച്ചിരുന്നു. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സ കിട്ടാതെ മരിച്ചതായി എഫ്ഐആറിൽ രേഖപ്പെടുത്തിയ പൊലീസ് കുടുംബം പറയാത്ത കാര്യങ്ങൾ എഴുതി ചേർത്തെന്നും രാമകൃഷ്ണൻ പറഞ്ഞിരുന്നു. മണി മരിച്ച് തിങ്കളാഴ്ച ഒരു വർഷം തികയാനിരിക്കേയാണ് ബന്ധുക്കള്‍ അന്വേഷണം ആവശ്യപ്പെട്ട് നിരാഹാരമിരിക്കുന്നത്.