കാമാത്തിപുരയില്‍ മൂന്നു നിലകെട്ടിടം തകര്‍ന്ന് ആറു പേര്‍ മരിച്ചു. രണ്ടുപേര്‍ക്കു പരുക്കേറ്റു. മുപ്പതുവര്‍ഷം പഴക്കമുള്ള കെട്ടിടത്തില്‍അറ്റകുറ്റപ്പണി നടത്തുന്നതിനിടെയായിരുന്നു അപകടം.

കാമാത്തിപുരയില്‍ ഗ്രാന്റ് റോഡ് റയില്‍വേ സ്റ്റേഷനുസമീപം ഗലി നമ്പര്‍ പതിനാലിലെ കെട്ടിടമാണ് തകര്‍ന്നുവീണത്. ഉച്ചയ്‌ക്കു രണ്ടുമണിയോടെയായിരുന്നു അപകടം. നാലു കുടുംബങ്ങളൊഴികെ ബാക്കിയുള്ളവരെ അറ്റകുറ്റപ്പണികളുടെ ഭാഗമായി നേരത്തേ ഒഴിപ്പിച്ചിരുന്നു. എന്നാല്‍, താഴത്തെ നിലയില്‍ ബിയര്‍ പാര്‍ലറും ഫാക്ടറിയും പ്രവര്‍ത്തിച്ചിരുന്നു. ഇവിടെയുണ്ടായിരുന്നവരാണ് അപകടത്തില്‍പെട്ടത്. അഗ്നിശമനസേനയുടെ പത്തു യൂണിറ്റുകളും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന രണ്ടുപേരുടെ നില ഗുരുതരമാണ്. കെട്ടിടത്തിന്‍റെ പഴക്കമാണ് അപകടകാരണമെന്ന് പൊലീസ് വ്യക്തമാക്കി. രണ്ടുനില കെടിട്ടത്തിന്റെ മുകളില്‍ അനുമതിയില്ലാതെ മൂന്നാം നിലപണിതതാണ് അപകടം ക്ഷണിച്ചുവരുത്തിയത് എന്നും ആക്ഷേിമുണ്ട്. അറ്റകുറ്റപ്പണികള്‍ നടക്കുന്ന കെട്ടിടത്തി ല്‍സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ മഹാരാഷ്‌ട്ര ഹൗസിങ് വകുപ്പിന്റെ ഭാഗത്തുനിന്നു സുരക്ഷാവീഴ്‍ചയുണ്ടെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.