ആലപ്പുഴ: സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളെ ന്യായീകരിച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തി. ഇടതുമുന്നണിയെ ശക്തിപ്പെടുത്താനും പിണറായി സര്‍ക്കാരിന് തുടര്‍ഭരണം ഉണ്ടാവുന്നതിനും വേണ്ടിയായിരുന്നു തന്റെ അഭിപ്രായ പ്രകടനങ്ങളെന്ന് കാനം ചേര്‍ത്തലയില്‍ പറഞ്ഞു. വിവാദങ്ങള്‍ സൃഷ്ടിക്കുന്ന ഫാക്ടറിയാകാതെ മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് കഴിയണം. ഇടതുമുന്നണി ഇപ്പോള്‍ തന്നെ ശക്തമാണെന്നും പുതിയ ആളുകളുടെ അപേക്ഷ സ്വീകരിക്കില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

എ ഐ വൈ എഫ് ചേര്‍ത്തലയില്‍ സംഘടിപ്പിച്ച യുവജന കൂട്ടായ്‌മ ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു കാനം രാജേന്ദന്റെ വിശദീകരണം. സര്‍ക്കാരിനെ വിമര്‍ശിച്ചത് ഇടതുമുന്നണിയെ ശക്തിപ്പെടുത്താനാണെന്ന് കാനം തുറന്നു പറഞ്ഞു.

സി പി എം - സി പി ഐ വാക്‌പോര് അവസാനിക്കുന്ന എന്ന സൂചനയായിരുന്നു കാനത്തിന്റെ പ്രസംഗത്തില്‍. എന്നാല്‍ കെ എം. മാണി ഇടതുമുന്നണിയിലേക്ക് വരുമെന്ന പ്രചരണത്തെ സി പി ഐ ശക്തമായി എതിര്‍ക്കുന്നെന്ന സൂചനയും കാനം നല്‍കി.