2006 ലെ ബ്ലാക്മെയിലിംഗ് കേസിനെ തുടർന്നാണ് ശബരിമല തന്ത്രിയായിരുന്ന കണ്ഠരര് മോഹനരെ പൂജാദി കർമ്മങ്ങളിൽ നിന്ന് വിലക്കിയത്.
പത്തനംതിട്ട: ശബരിമലയിൽ മുൻ തന്ത്രി കണ്ഠരര് മോഹനരെ നിയമിക്കുന്നതിൽ എതിർപ്പില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. അഷ്ടമംഗല ദേവപ്രശ്നത്തിലാണ് മുൻ തന്ത്രിയെ തിരികെ കൊണ്ട് വരുന്നതിൽ എതിർപ്പില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പത്മകുമാർ നിലപാട് എടുത്തത്. ദേവപ്രശ്നം ഇന്ന് തീരും
2006 ലെ ബ്ലാക്മെയിലിംഗ് കേസിനെ തുടർന്നാണ് ശബരിമല തന്ത്രിയായിരുന്ന കണ്ഠരര് മോഹനരെ പൂജാദി കർമ്മങ്ങളിൽ നിന്ന് വിലക്കിയത്.തന്ത്രിയെ ഫ്ലാറ്റിൽ എത്തിച്ച് സ്ത്രീക്കൊപ്പം നിർത്തി ഫോട്ടോ പകർത്തി ഭീഷണിപ്പെടുത്തി 7 അംഗ സംഘം പണവും സ്വർണഭാരണവും തട്ടിയെടുക്കുകയായിരുന്നു.
കേസിൽ തന്ത്രിയെ മനപൂർവ്വം കുടുക്കിയതാണെന്ന് തെളിയുകയും പ്രതികളെ എർണാകുളം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിക്കുകയും ചെയ്തു.മൂന്ന് ദിവസമായി ശബരിമലയിൽ നടന്ന് വരുന്ന അഷ്ടമംഗല ദേവപ്രശ്നത്തിൽ ചെയ്യാത്ത കുറ്റത്തിന് പൂജാദികർമ്മങ്ങളിൽ നിന്ന് മോഹനരെ വിലക്കിയത് പാപമാണന്ന് തെളിഞ്ഞു. തുടർന്നാണ് പാപപരിഹാരമായി മോഹനർക്ക് വീണ്ടും താന്ത്രികാവകാശം നൽകുന്നതിൽ എതിർപ്പുണ്ടോ എന്ന് ദൈവജ്ഞർ ദേവസ്വം ബോർഡിനോട് ആരാഞ്ഞത്.
ദേവസ്വം ബോർഡ് അനുകൂല നിലപാട് എടുത്ത സാഹചര്യത്തിൽ അടുത്ത മാസം തന്നെ മോഹനരർക്ക് പൂജ ചെയ്യാൻ കഴിയും.പൂജക്ക് അവസരമൊരുക്കാമെന്ന് തന്ത്രി കണ്ഠരര് രാജീവരും പ്രശ്നവേദിയിൽ അറിയിച്ചു. ക്ഷേത്രത്തിൽ കളവ് നടക്കുന്നുണ്ടെന്നും ,മദ്യപിച്ചെത്തുന്നവരുടെ സാന്നിധ്യമുണ്ടെന്നും ദേവപ്രശ്നത്തിൽ കണ്ടെത്തിയിട്ടുണ്ട്. മകര വിളക്ക് ചടങ്ങുകൾ മാറ്റേണ്ടെതില്ല. പതിനെട്ടാം പടിയുടെ മേൽക്കൂര പൊളിച്ച് മാറ്റണം.
ക്ഷേത്രത്തോടെ അടുത്ത് കിടക്കുന്ന സ്ഥലങ്ങൾ മലീമസമായത് വൃത്തിയാക്കണം തുടങ്ങിയ കാര്യങ്ങളും പ്രശ്നത്തിൽ വിധിച്ചു. പ്രശ് ദൈവജ്ഞൻ ഇരിങ്ങാലക്കുട പത്മനാഭ ശർമ്മയുടെ കാർമ്മികത്വത്തിൽ നടക്കുന്ന ദേവ പ്രശ്നം ഇന്നുകൂടി ഉണ്ടാകും.ഇതുവരെ കണ്ടെത്തിയ ദോഷങ്ങൾക്ക് 20 ലേറെ പരിഹാരങ്ങൾ വിധിച്ചിട്ടുണ്ട്
