അന്തിമ തീരുമാനമെടുക്കേണ്ടത് ഗവര്‍ണര്‍

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ കണ്ണൂര്‍, കരുണ മെഡിക്കല്‍ ബില്ല് അംഗീകാരത്തിനായി സര്‍ക്കാര്‍ ഗവര്‍ണര്‍ക്കയച്ചു. ഇനി ബില്ലിന്‍മേല്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ഗവര്‍ണറാണ്. ഗവര്‍ണര്‍ക്ക് അയക്കും മുമ്പ് സര്‍ക്കാര്‍ നിയവിദഗ്ധരുമായി കൂടിയാലോചന നടത്തിയിരുന്നു.

കണ്ണൂര്‍,കരുണ മെഡിക്കല്‍ കോളേജുകള്‍ ചട്ടം ലംഘിച്ച് മുന്‍ വര്‍ഷം നടത്തിയ എംബിബിഎസ് പ്രവേശനം സാധൂകരിക്കുന്നതാണ് ബില്‍. ബില്‍ നേരത്തെ ആരോഗ്യ സെക്രട്ടറി ഒപ്പിട്ട് നിയമ വകുപ്പിന് കൈമാറിയിരുന്നു. അതേസമയം ഗവര്‍ണര്‍ക്ക് വേണമെങ്കില്‍ ബില്‍ തിരിച്ചയക്കാമെന്ന സുപ്രീംകോടതി പരാമര്‍ശം നിലനില്‍ക്കുന്നുണ്ട്. 

സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കൂടിയായ ഗവര്‍ണറുടെ തീരുമാനമാണ് ഇനി പ്രധാനം. ഗവര്‍ണര്‍ ഒപ്പിട്ടാലും ബില്ലിനെ പരാതിക്കാരായ മെഡിക്കല്‍ കൗണ്‍സില്‍ കോടതിയില്‍ ചോദ്യം ചെയ്യാനാണ് സാധ്യത. നാല് ആഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സുപ്രീംകോടതി സ്വീകരിക്കുന്ന നിലപാടും പ്രധാനമാണ്. ഗവര്‍ണര്‍ ഒപ്പിട്ട് നിയമമായാലും സുപ്രീം കോടതിക്ക് നിയമം അസാധുവാക്കാം.