കാണ്‍പൂര്‍ ട്രെയിന്‍ അപകടം; രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നു
സംഭവത്തില്‍ കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭു ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനത്തിന് മെബൈൽ മെഡക്കൽ ടീം സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നും മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും ധനസഹായം നൽകുമെന്നും മന്ത്രി അറിയിച്ചു.
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. റെയിൽവേ മന്ത്രിയുമായി പ്രധാനമന്ത്രി ചർച്ചനടത്തി. രക്ഷാ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
പരിക്കേൽക്കാത്ത യാത്രക്കാർക്ക് യാത്രാ സൗകര്യം ഒരുക്കാൻ ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് റെയിൽവേ വക്താവ് വിജയ് കുമാർ പറഞ്ഞു. അപകടത്തെ തുടർന്ന് നിരവധി ട്രെയിനുകൾ വഴിതിരിച്ചു വിട്ടു.
സംഭവത്തില്‍ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ദുഃഖം രേഖപ്പെടുത്തി. അപകടത്തിന്‍റെ കാരണം അന്വേഷണത്തിലൂടെ റെയിൽവേ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സോണിയ പറഞ്ഞു.