1999 ഫെബ്രുവരി 19. ലോകം ഉറ്റുനോക്കിയ വാജ്പേയിയുടെ ലാഹോർ ബസ് നയതന്ത്രം. തുടർന്ന് മാർച്ചിൽ ഇന്ത്യാ പാക്ക് പ്രധാനമന്ത്രിമാർ വാജ്പേയിയും നവാസ് ഷെരീഫും ലാഹോർ പ്രഖ്യാപനത്തിൽ ഒപ്പുവെച്ചു. പക്ഷെ അതേ സമയം പാക്ക് പട്ടാള മേധാവി പെർവേസ് മുഷറഫിന്റെ മാസ്റ്റർപ്ലാൻ പ്രകാരം പാക്ക് സൈനികർ മുജാഹിദീനുകളുടെ വേഷത്തിൽ അതിർത്തി കടന്ന് കാലാകാലങ്ങളായി മഞ്ഞുകാലത്ത് ഒഴിച്ചിട്ടിരുന്ന ഇന്ത്യൻ സൈനിക പോസ്റ്റുകളിലേക്കു നുഴഞ്ഞു കയറി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്‍റലിജന്‍സ് മുന്നറിയിപ്പുകൾ അവഗണിച്ച പട്ടാള മേധാവിത്വത്തെ ഉണർത്തിയത് 1999 മെയ് 3ന് ഒരാട്ടിടയൻ ബൈനോക്കുലറിലൂടെ കണ്ട ദൃശ്യമായിരുന്നു. കാർഗിലിലെ തന്ത്രപ്രധാന ഉയരങ്ങളിൽ പാക്ക് സൈനികർ ബങ്കറുകൾ സ്ഥാപിക്കുന്നു. തുടക്കത്തിലെ പാളിച്ചകൾക്കുശേഷം ഇന്ത്യൻ കരസേനയും വായുസേനയും സംയുക്തമായി നടത്തിയ ആക്രമണത്തിൽ കാർഗിൽ മലനിരകൾ തിരിച്ചു പിടിച്ചു. 

പരുക്കൻ ഭൂപ്രകൃതിയോടും കോച്ചി വിറയ്ക്കുന്ന ശീതക്കാറ്റിനോടും മല്ലിട്ട് 40 കിലോയിലധികം വരുന്ന പടക്കോപ്പുകളും പുറത്തേന്തി ഇന്ത്യൻ സൈനികർ കുത്തനെയുള്ള പർവ്വതങ്ങൾ ഇഴഞ്ഞു കയറിയാണ് ഉയരങ്ങളിൽ നിലയുറപ്പിച്ചിരുന്ന പാക്ക് സൈനികരെ തുരത്തിയത്. 500ഓളം ഇന്ത്യൻ സൈനികരുടെ വീരമൃത്യു തീരാദുഃഖമായി. രണ്ടു മാസത്തിലധികം നീണ്ട ഓപ്പറേഷൻ വിജയ് ജൂലൈ 26ന് വിജയക്കൊടി പാറിച്ചു.