മൂന്ന് വര്‍ഷത്തിന് ശേഷം കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വലിയ വിമാനം ഇറങ്ങി
ജിദ്ദയില്‍ നിന്നുളള സൗദി എയര്‍ലൈന്‍സിന്‍റെ വിമാനം ലാന്‍ഡ് ചെയ്തു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് വലിയ വിമാനം കരിപ്പൂരില്‍ ഇറങ്ങുന്നത്.
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ചു. ജിദ്ദയില്‍ നിന്നുളള സൗദി എയര്‍ലൈന്‍സിന്‍റെ വിമാനം ഇന്ന് ലാന്‍ഡ് ചെയ്തു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് വലിയ വിമാനം കരിപ്പൂരില്‍ ഇറങ്ങുന്നത്. ഹജ്ജ് വിമാനങ്ങളും ഇനി മുതല്‍ കരിപ്പൂരില്‍ നിന്നുതന്നെ പുറപ്പെടും.
വൈകാതെ തന്നെ എയര്‍ ഇന്ത്യയും എമിറേറ്റ്സും കരിപ്പൂരില്‍ നിന്നും സര്‍വീസുകള്‍ തുടങ്ങും. കരിപ്പൂര്‍ വിമാനത്താവളത്തിന്‍റെ വികസനത്തിനായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാൻ വിമാനത്താവളത്തില്‍ ചേര്‍ന്ന ഉപദേശക സമിതി തീരുമാനിച്ചിരുന്നു.
വിമാനത്താവളത്തിന്‍റെ മുന്നിലുള്ള കൊണ്ടോട്ടി നഗരസഭയുടെ ഉടമസ്ഥതയിലുള്ള 13.25 ഏക്കര്‍ സ്ഥലമാണ് ഏറ്റെടുക്കുക. ഇതോടൊപ്പം കുമ്മിണിപറമ്പിലുള്ള കരിപ്പൂര്‍ പൊലീസ് സ്റ്റേഷൻ മാറ്റി സ്ഥാപിക്കുന്നതിന് ഇരുപത് സെന്‍റ് സ്ഥലം ഏറ്റെടുക്കാനും ഉപദേശക സമിതിയില്‍ തീരുമാനമായി. വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ വീണ്ടും ആരംഭിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ വികസന പദ്ധതികള്‍ കരിപ്പൂരില്‍ നടപ്പാക്കുന്നത്.