രാമായണത്തിന്റെ കാവ്യസൗരഭ്യവുമായി ഇന്ന് കര്‍ക്കിടകം ഒന്ന്
കൊയ്ത്തും മെതിയുമൊക്കെ കഴിഞ്ഞു, തുള്ളിക്കൊരുകുടം മഴയും പെയ്തിറങ്ങിക്കഴിഞ്ഞാല്‍ മലയാളിക്ക് വര്‍ഷാവസാനത്തില്‍ കൈയിലുള്ളത് വറുതി മാത്രം. അങ്ങനെ അവസാന മാസത്തിന് പഞ്ഞകര്‍ക്കിടകമെന്നൊരു പേരു കിട്ടി. ഒഴിഞ്ഞ പത്തായങ്ങളിലും വെള്ളത്തിലാണ്ട വയലുകളിലും നോക്കാതെ വറുതിയെ നേരിടാന്‍ അവര്‍ ഒരു വഴി കണ്ടെത്തി. രാമായണ ശീലുകളുടെ കാവ്യസൗരഭത്തിലും ആദര്‍ശങ്ങളിലും മലയാളി മുഴുകി.
കര്‍ക്കിടകം വറുതിയുടെ എന്നത് പോലെ രോഗങ്ങളുടെയും കാലമാണ്. അതുകൊണ്ടാണ് ആയുര്‍വേദം അടിസ്ഥാനമാക്കി ആചാര്യര്‍ പ്രത്യേക ചികിത്സാ പദ്ധതി വിധിച്ചത്. കാലം മാറിയതനുസരിച്ച് കര്‍ക്കിടകത്തിനും മാറ്റം വന്നു. പക്ഷെ ക്ഷേത്രങ്ങളിലും പഴയ തറവാടുകളിലുമൊക്കെ രാമായണ ഇന്നും ശീലുകള്‍ ഉയരുകയാണ്. പുത്തന്‍ രൂപത്തിലാണെങ്കിലും കര്‍ക്കടക കഞ്ഞിയെയും സുഖചികിത്സകളെയും മലയാളി കൂടെക്കൂട്ടുന്നു. മലയാളിക്ക് കര്‍ക്കടം കാത്തിരിപ്പിന്റെ മാസം കൂടിയാണ്. ആണ്ട് അറുതി കഴിഞ്ഞാല്‍ പിന്നെ പ്രതീക്ഷയുടെ പൊന്നിന്‍ ചിങ്ങത്തിന്റെ വരവായി. ഓണത്തിന്റെയും.