കാവേരി നദീ ജലം പങ്കിടാനാകില്ലെന്ന് പ്രഖ്യാപിച്ച് രണ്ടായിരത്തോളം കന്നട സംഘടനകള്‍ നടത്തിയ ബന്ദ് കാവേരി നദീ തട ജില്ലകളായ മണ്ഡ്യ, ശ്രീരംഗപട്ടണ എന്നിവിടങ്ങളില്‍ പൂര്‍ണമായിരുന്നു. തമിഴ്‌നാടിന് വെള്ളം വിട്ടുനല്‍കുന്ന കൃഷ്ണരാജ സാഗര്‍ അണക്കെട്ടിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബന്ദ് പ്രഖ്യാപിച്ചതറിയാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരെല്ലാം ബംഗളുരുവില്‍ കുടുങ്ങി. ഐടി സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിച്ചില്ല. ബംഗളുരുവില്‍ നിന്ന് കേരളത്തിലേക്കുള്ള ബസുകള്‍ പകല്‍ സര്‍വ്വീസ് നടത്തിയില്ല. അതേസമയം ഉടുപ്പി ഉള്‍പ്പെടെയുള്ള ദക്ഷിണ കന്നട ജില്ലകളില്‍ ബന്ദ് ഭാഗികമായിരുന്നു. സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തി. ധാര്‍വാഡ് ഉള്‍പ്പെടെയുള്ള ഉത്തര കന്നട ജില്ലകളിലും ബന്ദ് ജനജീവിതത്തെ കാര്യമായി ബാധിച്ചില്ല. ഇതിനിടെ കാവേരി നദി ജലം ഉപയോഗിക്കുന്ന സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രിക്ക് കത്തയച്ചു. കാവേരി ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ജഡ്ജിക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം കര്‍ഷകര്‍ മാണ്ഡ്യ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.