രാജിവെച്ച് വിശ്വാസ വോട്ടെടുപ്പ് ഒഴിവാക്കിയേക്കും രാജി പ്രസംഗം ഒരു മണിക്കൂര്‍ നീളുമെന്ന് സൂചന.

ബംഗളുരു: കര്‍ണ്ണാടക നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ലെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തില്‍ നാണക്കേട് ഒഴിവാക്കി ഇനി രാജിയിലേക്ക് നീങ്ങാനാണ് സാധ്യത. 13 പേജുള്ള രാജി പ്രസംഗം ബിജെപി നേതൃത്വം തയ്യാറാക്കിയെന്നാണ് സൂചന. പലതരത്തിലുള്ള സ്വാധീനങ്ങള്‍ ചെലുത്തി കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങളുടെ തെളിവുകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ നാണക്കേട് ഒഴിവാക്കാനാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തുന്നതെന്നാണ് സൂചനകള്‍.

ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കാന്‍‌ കഴിയാതെ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെടാനുളള സാധ്യത മുന്നില്‍‌കണ്ട് യെദ്യൂരപ്പ രാജിക്കൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ച് അനുമതി ലഭിച്ചുവെന്നും വിവരങ്ങള്‍ വരുന്നുണ്ട്. വിശ്വാസവോട്ടെടുപ്പ് നടന്നാല്‍ സ്വന്തം ക്യാമ്പിലെ ചില എംഎല്‍എമാര്‍ മറുകണ്ടം ചാടിയേക്കുമെന്നും ബിജെപി നേത്യത്വത്തിന് ഭയമുണ്ട്. അതുകൊണ്ട് സഭ സമ്മേളച്ചതിന് ശേഷം വൈകാരികമായ ഒരു പ്രസംഗം നടത്തി രാജി പ്രഖ്യാപിച്ച് നാണക്കേട് ഒഴിവാക്കാനാണ് ഇത്തരമൊരു തീരുമാനം. 

 കർണാടകയിലെ രാഷ്ട്രീയ നാടകത്തിന്‍റെ ഫലമറിയാൻ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇങ്ങനെയൊരു തീരുമാനം. ഇതിനായി 13 പേജുളള രാജിപ്രസംഗം തയ്യാറാക്കുന്നു എന്നാണ് ലഭിക്കുന്ന സൂചന. വിശ്വാസവോട്ടെടുപ്പ് അടക്കം സഭയുടെ മുഴുവന്‍ നടപടിക്രമങ്ങളും സംപ്രേഷണം ചെയ്യാന്‍ മാധ്യമങ്ങളെ അനുവദിക്കണമെന്ന് സുപ്രീംകോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സഭാനടപടികള്‍ തത്സമയം കാണുന്ന രാജ്യത്തെ കോടികണക്കിന് ജനങ്ങള്‍ക്ക് മുന്‍പില്‍ രാജിക്കുളള സാഹചര്യം വൈകാരികമായി വിശദീകരിക്കുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന് ബിജെപി വിശ്വസിക്കുന്നു. രണ്ട് ദിവസം മാത്രം അധികാരത്തിലിരുന്ന സര്‍ക്കാര്‍ എന്ന നാണക്കേട് അല്‍പ്പമെങ്കിലും ഇതിലൂടെ മറിക്കടക്കാമെന്നും നേതൃത്വം കരുതുന്നു.