എണ്ണം തികയ്‌ക്കാനാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഇത് എങ്ങനെയന്ന ചോദ്യം ബാക്കിയാണ്. തിരക്കിട്ട കൂടിയാലോചനകളാണ് ബിജെപി ക്യാമ്പുകളില്‍ നടക്കുന്നത്.

ബംഗലൂരു: നാളെ വൈകീട്ട് 4 മണിക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കുകയെന്ന വെല്ലുവിളിയാണ് യെദ്യൂരപ്പയ്‌ക്ക് മുന്നിലുള്ളത്. എണ്ണം തികയ്‌ക്കാനാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഇത് എങ്ങനെയന്ന ചോദ്യം ബാക്കിയാണ്. തിരക്കിട്ട കൂടിയാലോചനകളാണ് ബിജെപി ക്യാമ്പുകളില്‍ നടക്കുന്നത്.

വിശ്വാസവോട്ടിന് 15 ദിവസം അനുവദിച്ച് ഗവര്‍ണര്‍ കാട്ടിയ ഉദാരസമീപനം ചോദ്യം ചെയ്യപ്പെടുമെന്ന് ബിജെപി ക്യാംപിന് ഉറപ്പായിരുന്നു. വെറും 28 മണിക്കൂറായി കോടതി ഉത്തരവോടെ അത് ചുരുങ്ങിയെങ്കിലും ഭൂരിപക്ഷം തെളിയിക്കാനാവുമെന്ന്നാണ് യെദ്യൂരപ്പയ്‌ക്ക് ആത്മവിശ്വാസം.

104 എന്നത് 120 ആകുമെന്നും സംഖ്യ തികയ്‌ക്കാന്‍ കോണ്‍ഗ്രസ് ജെഡിഎസ് ക്യാംപിലുള്ളവര്‍ തങ്ങളെ പിന്തുണയ്‌ക്കുമെന്നും ആയിരുന്നു ശോഭ കരന്തലജെയുടെ പ്രതികരണം. വിശ്വാസ വോട്ടെടുപ്പ് പ്രോടേം സ്‌പീക്കറുടെ നിയന്ത്രണത്തിലായിരിക്കണം എന്ന് സുപ്രീംകോടതി പറഞ്ഞതോടെ പ്രോടേം സ്‌പീക്കറെ തെരഞ്ഞെടുക്കുന്നതില്‍ ഗവര്‍ണര്‍ക്കടക്കം ഇടപെടാനാകുമോ എന്ന സാധ്യതയും ബിജെപി പരിശോധിക്കുന്നുണ്ട്.

അങ്ങനമെയെങ്കില്‍ മുതര്‍ന്ന നേതാവ് ഉമേഷ് കട്ടിയെ ബിജെപി നാമനിര്‍ദേശം ചെയ്തേക്കും. നിലവില്‍ കോണ്‍ഗ്രസ് നേതാവ് ആര്‍ വി ദേശ്പാണ്ഡെയാണ് സഭയിലെ മുതിര്‍ന്ന അംഗം. എങ്ങനെയാണ് ബിജെപി ഇവരുടെ പിന്തുണ ഉറപ്പാക്കുകയെന്നതാണ് ചോദ്യം. വിജയനഗര എംഎ.എ ആനന്ദ് സിംഗ് ഇപ്പോഴും അജ്ഞാത കേന്ദ്രത്തിലാണ്. മറ്റൊരു എംഎല്‍എ പ്രതാപ ഗൗഡ പാട്ടീലും കോണ്‍ഗ്രസ് ക്യാംപിലില്ല. ഇവര്‍ രണ്ടാള്‍ വിട്ടുനിന്നാലും വീണ്ടും 12 പേരുടെ കൂടി പിന്തുണ ബിജെപിക്ക് വേണം.