പുലര്‍ച്ചെ 1.45ന് ആറാം നമ്പര്‍ കോടതിയിലാണ് വാദം ആരംഭിച്ചത്

ദില്ലി: കര്‍ണാടകയില്‍ ബിജെപിയെ മന്ത്രിസഭാ രൂപീകരണത്തിന് ക്ഷണിച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തുള്ള കോണ്‍ഗ്രസിന്‍റെ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ വാദം തുടരുന്നു. പുലര്‍ച്ചെ 1.45ന് ആറാം നമ്പര്‍ കോടതിയിലാണ് വാദം ആരംഭിച്ചത്. ജസ്റ്റിസുമാരായ എ.കെ സിക്രി, അശോക് ഭൂഷന്‍, എസ്.എ ബോബ്ഡേ എന്നിവരടങ്ങിയ മൂന്നംഗ ബഞ്ചിന് മുന്നിലാണ് ഹര്‍ജി.

കോണ്‍ഗ്രസിനായി മനു അഭിഷേക് സിംഗ്‌വിയും ബിജെപിക്കായി മുകുള്‍ റോത്തകുമാണ് കോടതിയില്‍ ഹാജരായിരിക്കുന്നത്. അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലും കോടതിയില്‍ എത്തിയിട്ടുണ്ട്. അതേസമയം ഇന്ന് രാവിലെ 9 മണിക്ക് യദ്യൂരപ്പയുടെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുകയാണ്. 

ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധമെന്നാണ് മനു അഭിഷേക് സിംഗ്‌വിയുടെ പ്രധാന വാദം. സുപ്രീംകോടതി ഗവര്‍ണറുടെ തീരുമാനം തിരുത്തണം ഗവര്‍ണറുടെ നടപടി സംശയകരമാണ്. യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ മരവിപ്പിക്കണമെന്നും മനു അഭിഷേക് സിംഗ്‌വി സുപ്രീംകോടതിയില്‍ വാദിച്ചു. സര്‍ക്കാരിയ കമ്മീഷന്‍ റിപ്പോര്‍ട്ട് സിംഗ്‌വി കോടതിയില്‍ ഉദ്ധരിച്ചു.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കേണ്ടത് കേവലഭൂരിപക്ഷമുള്ള പാര്‍ട്ടിയേയോ സഖ്യത്തേയോ. അവസാനമേ ഏറ്റവും വലിയ പാര്‍ട്ടിക്ക് അവസരം നല്‍കാവൂ. ഏഴ് ദിവസം ചോദിച്ച യദ്യൂരപ്പയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ എന്തിന് 15 ദിവസം നല്‍കി. 48 മണിക്കൂറാണ് മറ്റ് പല സംസ്ഥാനങ്ങള്‍ക്കും നല്‍കിയത്. ഗവര്‍ണര്‍ക്ക് തോന്നിയവരെയല്ല സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കേണ്ടതെന്നും മനു അഭിഷേക് സിംഗ്‌വി കോടതിയില്‍ ഉന്നയിച്ചു.

എന്നാല്‍ ഗവര്‍ണറുടെ തീരുമാനം വിവേചനപരമല്ല, റദ്ദ് ചെയ്യാനുള്ള അധികാരം കോടതിക്കില്ലെന്ന് മുകുള്‍ റോത്തക് വാദിച്ചു. ഗവര്‍ണറുടെ തീരുമാനത്തില്‍ ഗവര്‍ണര്‍ ഇടപെടരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിക്കുന്നത്. 

ബിജെപിയെ മന്ത്രിസഭാ രൂപീകരണത്തിന് ക്ഷണിച്ച ഗവര്‍ണ്ണറുടെ നടപടി ചോദ്യം ചെയ്താണ് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെ സുപ്രീംകോടതി രജിസ്‌ട്രാര്‍ ചീഫ് ജസ്റ്റിസിനെ വീട്ടിലെത്തി കണ്ടതോടെയാണ് അസാധാരണ നടപടിക്ക് കളമൊരുങ്ങിയത്. കേസ് അടിയന്തരമായി രാത്രി തന്നെ പരിഗണിക്കണമെന്ന കോണ്‍ഗ്രസ് ആവശ്യം ചീഫ് ജസ്റ്റിസ് അംഗീകരിക്കുകയായിരുന്നു.