കാസര്‍കോട്: കാസര്‍കോട് ഡിസിസിയുടെ കാണാതായ ആധാരത്തിന്റെയും അടിയാധാരത്തിന്റെയും പകര്‍പ്പ് കിട്ടി. ഓഫീസ് നിര്‍മ്മാണ കമ്മിറ്റി കണ്‍വീനറായിരുന്ന പി.എ.അഷ്‌റഫലിയുടെ വിദ്യാനഗറിലെ വീട്ടില്‍ നിന്നുമാണ് രണ്ട് ദിവസത്തെ തെരച്ചിലിന് ശേഷം ഡിസിസിയുടെ പന്ത്രണ്ട് മുക്കാല്‍ സെന്റ് സ്ഥലത്തിന്റെ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ലഭിച്ചത്. ദേശീയപാത തെളിവെടുപ്പിനായി ഹാജരാക്കാന്‍ നോക്കിയപ്പോഴാണ് ആധാരവും അടിയാധാരവും ഓഫീസില്‍ ഇല്ലെന്നറിഞ്ഞത്. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ഡി.സി.സി.പ്രസിഡന്റ് ഹക്കീം കുന്നില്‍ രേഖകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഒറിജിനല്‍ രേഖകള്‍ കണ്ടെത്തിയില്ലെങ്കിലും തെളിവെടുപ്പിന് വേണ്ടി ഡി.സി.സി.ക്ക് ഇപ്പോള്‍ ലഭിച്ച പകര്‍പ്പ് ഉപയോഗിക്കാം. ദേശീയപാത വിദ്യനഗറിലെ സ്ഥലത്ത് നിന്നും മുക്കാല്‍ സെന്റ് സ്ഥലം ഡിസിസി ദേശീയപാതക്ക് വിട്ടുനല്‍കേണ്ടി വരും. നഷ്ടപരിഹാരം ലഭിക്കണമെങ്കില്‍ ഒറിജിനല്‍ രേഖയോ പകര്‍പ്പോ അവശ്യമായിരുന്നു. ഇത് കണ്ടെത്താന്‍ നേതാക്കള്‍ നെട്ടോട്ടമോടുമ്പോഴാണ് അഷ്‌റഫലിയുടെ വീട്ടില്‍ നിന്നും രേഖകള്‍ കണ്ടെത്തിയെന്നറിയുന്നത്. കാണാതായ രേഖകള്‍ കണ്ടെത്താനായതില്‍ സന്തോഷമുണ്ടെന്ന് ഡി.സി.സി.പ്രസിഡന്റ് ഹക്കീംകുന്നില്‍ പറഞ്ഞു.