കാസര്‍കോഡ്: പൈവളിഗ സുന്നക്കട്ടയില്‍ സ്വര്‍ണ്ണവ്യാപാരിയെ കൊന്ന് പൊട്ടക്കിണറ്റില്‍ തള്ളിയ കേസില്‍ കൊലയാളി സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞതായി സൂചന. കൊലയാളികളെ സഹായിച്ചവരെന്ന് സംശയിക്കുന്ന മൂന്നുപേരെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു.

ചെട്ടുംകുഴി സ്വദേശിയും സ്വര്‍ണ്ണ വ്യാപാരിയുമായ മന്‍സൂര്‍ അലിയുടെ കൊലപാതകത്തിനു പിന്നില്‍ ഒമ്പതംഗ സംഘമാണെന്നാണ് പൊലീസിന് കിട്ടിയിട്ടുള്ള വിവരം. കൃത്യം നടത്തിയ മൂന്ന് പേരിലൊരാള്‍ തമിഴ്‌നാട് സ്വദേശിയാണെന്നും ഇയാളുടെ ഓമിനി വാനിലാണ് മറ്റ് ആറുപേരടക്കമുള്ള ഒമ്പതംഗ സംഘം കൊലപാതകത്തിനു ശഏഷം രക്ഷപെട്ടതെന്നും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.

ഈ സംഘത്തെ സഹായിച്ചവരെന്ന് കരുതുന്ന മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.ഇവര്‍ സഞ്ചരിച്ച ഓട്ടോ റിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു സഹകരണ സംഘത്തില്‍നിന്നും പണയ സ്വര്‍ണം എടുത്തു നല്‍കാമെന്ന് പറഞ്ഞാണ് മന്‍സൂര്‍ അലിയെ ബായാറിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് സൂചന.

പഴയ സ്വര്‍ണം എടുക്കുന്നതുമായിബന്ധപ്പെട്ട് വിലയെചൊല്ലി തര്‍ക്കമുണ്ടായെന്നും പിന്നീട് പണം തട്ടിപ്പറിച്ചശേഷം കൊലനടത്തുകയുമായിരുന്നുവെന്നുമാണ് സംശയിക്കുന്നത്.സ്വര്‍ണത്തിന് വിലപേശുന്നതിന്‍റെ ഭാഗമായി ബാഗില്‍കൊണ്ടുതില്‍ നിന്ന് കുറച്ച് പണം മൻസൂര്‍ അലി പാന്‍റിന്‍റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്നു.ഇങ്ങനെ സൂക്ഷിച്ച മൂന്ന് ലക്ഷത്തി അറുപത്തി ആറായിരം രൂപ മൃതദേഹത്തില്‍ നിന്ന് പൊലീസിന് കിട്ടിയിരുന്നു.കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

വൈകാതെ കൊലപാതകത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്നാണ് കേസ് അന്വേഷിക്കുന്ന മഞ്ചേശ്വരം പൊലീസിന്‍റെ പ്രതീക്ഷ.