ന്യൂഡൽഹി: ജമ്മു കശ്മീരിലെ കുപ്‍വാരയിലെ സൈനിക ക്യാമ്പിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ അഞ്ച് സൈനികർ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സ്ഥിതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഉന്നതതല യോഗം വിളിച്ചു. രഹസ്യാന്വേഷണ വിഭാഗത്തിലേയും ആഭ്യന്തര മന്ത്രാലയത്തിലേയും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.

അതിനിടെ ജമ്മു കശ്മീരിലെ വിഘടനവാദി നേതാവ് അസിയ അന്ത്രാബിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദുക്ത്രാൻ ഇ മില്ലത്ത് എന്ന ഇസ്ലാമിക് വിമത സംഘടനയുടെ നേതാവാണ് ആസിയ. ആൾ പാർട്ടീസ് ഹുറിയത്ത് കോൺഫറൻസ് അംഗം കൂടിയാണ് ഇവർ. കശ്മീർ താഴ്വരയിൽ പൊലീസിനും സൈന്യത്തിനുമെതിരെയുള്ള സംഘർഷങ്ങൾക്ക് നേതൃത്വം നൽകിയെന്നാരോപിച്ചാണ് അറസ്റ്റ്. ഇവരുടെ സഹായികളായ രണ്ടുപേരും അറസ്റ്റിലായതായാണഅ റിപ്പോര്‍ട്ടുകള്‍.

ആസിയ തീവ്രവാദികളെ പ്രചോദിപ്പിക്കുന്ന തരത്തിൽ പ്രസംഗങ്ങൾ നടത്തിയതായും റിപ്പോർട്ടുണ്ട്. ലഷ്കർ ഇ ത്വയിബ്ബ ഭീകരർക്ക് പരിശീലനത്തിന്‍റെ ഭാഗമായി ആസിയയുടെ പ്രസംഗങ്ങൾ പ്രദർശിപ്പിക്കുമായിരുന്നുവെന്ന് പിടിയിലായ ബഹദൂർ അലി അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.

പ്രകോപനപരമായ പ്രസംഗം, പാക് ദേശീയഗാനം ചൊല്ലൽ, പാക് പതാക വീശൽ, ഇന്ത്യൻ സൈനികർക്കെതിരായ പരാമർശം, സംഘർഷങ്ങൾക്ക് നേതൃത്വം നൽകൽ തുടങ്ങി നിരവധി കേസുകളിൽ അന്ദ്രാബിയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ഭര്‍ത്താവ് ഭീകരസംഘടനയായ ഹിസ്ബുൽ മുജാഹിദ്ദീൻ നേതാവ് ആഷിക് ഹുസൈൻ ഫക്തു ജയിലിലാണ്.