നഗരം വിടണമെന്ന് ഭീഷണി; കശ്മീരി ഡോക്ടർക്ക് സുരക്ഷ ഉറപ്പ് വരുത്തി ബംഗാൾ സർക്കാർ
നഗരത്തിൽ താമസം തുടരാനാണ് തീരുമാനമെങ്കിൽ തന്റെ മകളെ ഉപദ്രവിക്കുമെന്ന് യുവാക്കൾ ഭീഷണിപ്പെടുത്തിയതായും ഡോക്ടർ പറഞ്ഞു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഡോക്ടറുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൊൽക്കത്ത: കൊൽക്കത്തയിൽ കശ്മീരി ഡോക്ടർക്ക് നേരെ ഭീഷണി. ഉടൻ കൊൽക്കത്ത നഗരം വിടണമെന്ന് പറഞ്ഞ് ഒരുകൂട്ടം യുവാക്കൾ താമസസ്ഥലത്തെത്തി ഡോക്ടറെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതുസംബന്ധിച്ച് തിങ്കളാഴ്ചയാണ് ഡോക്ടർ പൊലീസിൽ പരാതി നൽകിയത്. സുരക്ഷാ പ്രശ്നങ്ങളുള്ളതിനാൽ ഡോക്ടരുടെ പേര് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ലെന്നും ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
നഗരത്തിൽ താമസം തുടരാനാണ് തീരുമാനമെങ്കിൽ തന്റെ മകളെ ഉപദ്രവിക്കുമെന്ന് യുവാക്കൾ ഭീഷണിപ്പെടുത്തിയതായും ഡോക്ടർ പറഞ്ഞു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഡോക്ടറുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ സംഭവത്തിൽ ഇതുവരെ സാക്ഷികളെ ഹാജരാക്കാൻ പൊലീസിന് സാധിച്ചിട്ടില്ല.
അതേസമയം ഡോക്ടർക്കും കുടുംബത്തിനും സുരക്ഷ നൽകുമെന്ന് ബംഗാൾ സർക്കാർ ഉറപ്പ് നൽകിയതായി പശ്ചിമ ബംഗാൾ സംസ്ഥാന ശിശു സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ അനന്യ ചക്രവർത്തി പറഞ്ഞു. ഹൃദ്രോഗ വിദഗ്‌ദ്ധനായ ഡോക്ടർ കഴിഞ്ഞ 20 വർഷമായി കുടുംബവുമൊത്ത് കൊൽക്കത്തയിലാണ് താമസം.