സരിതയുടെ കത്തില്‍ കൃത്രിമം നടന്നുവെന്ന് കെസി വേണുഗോപാല്‍
ആലപ്പുഴ: സോളാര്‍ കമ്മീഷന്‍റെ ഭാഗത്തുനിന്ന് നീതിരഹിതമായ സമീപനമാണ് ഉണ്ടായതെന്ന് കെ.സി. വേണുഗോപാല്‍ എംപി. തെളിവുകളുടെ പിന്‍ബലമില്ലാത്ത റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. സരിതയുടേതെന്ന് പറയുന്ന കത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും വേണുഗോപാൽ ആലപ്പുഴയിൽ പറഞ്ഞു.
സരിത അവകാശപ്പെട്ട ഡിജിറ്റല്‍ തെളിവുകളൊന്നും കമ്മീഷനില്‍ ഹാജരാക്കിയിട്ടില്ല. കത്തും ടെലിഫോണ്‍ സംഭാഷണവും മാത്രമാണ് തെളിവായി നല്‍കിയത്. തന്‍റെ പേര് കത്തില്‍ ഇല്ലായിരുന്നുവെന്നും വേണുഗോപാല്‍ പറഞ്ഞു.
രാഷ്ട്രീയ രംഗത്ത് നില്‍ക്കുന്നവരെ താറടിച്ചുകാണിക്കാനുള്ള ശ്രമമാണ് ഉണ്ടായത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ നേരിടാന്‍ തയാറാണ്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനു മുമ്പും തനിക്കെതിരേ ഇത്തരം ആരോപണങ്ങള്‍ ഉയർന്നിരുന്നു. എന്നാല്‍ മണ്ഡലത്തിലെ ജനങ്ങള്‍ തന്നെ കൈവിട്ടില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.