ബി. സന്ധ്യക്കെതിരെ ആരോപണങ്ങളുമായി ദിലീപിന്റെ ഹര്‍ജി
കൊച്ചി: യുവ നടിക്കുനേരെയുണ്ടായ ആക്രമണം സംബന്ധിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥയായ എഡിജിപി ബി. സന്ധ്യക്കെതിരെ ആരോപണങ്ങളുമായി നടൻ ദിലീപ്. സന്ധ്യക്ക് തന്റെ മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യരുമായി ബന്ധമുണ്ടെന്നും ദിലീപ് ആരോപിക്കുന്നു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹർജിയിലാണ് ഗുരുതരമായ ആരോപണങ്ങളുള്ളത്.
മഞ്ജു വാര്യർ, പരസ്യ സംവിധായകൻ ശ്രീകുമാർ മോനോൻ എന്നിവരുമായി ബന്ധപ്പെട്ട് ചെയ്യലിൽ താൻ പറഞ്ഞ കാര്യങ്ങൾ ഒഴിവാക്കിയെന്നും ദിലീപ് ആരോപിക്കുന്നു. അന്വേഷണത്തലവൻ ദിനേന്ദ്ര കശ്യപിനെ അറിയിക്കാതെയാണ് സന്ധ്യ തന്നെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യുന്ന സമയത്ത് ശ്രീകുമാർ മേനോന് എതിരെ താൻ നടത്തിയ പരാമർശങ്ങൾ എഡിജിപി റെക്കോഡ് ചെയ്തില്ല. ആ സമയത്ത് വിഡിയോ കാമറ ഓഫ് ചെയ്യാൻ നിർദേശം നല്‍കിയെന്നും ദിലീപ് ജാമ്യ ഹർജിയിൽ പറയുന്നു.
കേസിലെ പ്രധാന പ്രതിയായ പൾസർ സുനി തന്നെ വിളിച്ച വിവരം അന്ന് തന്നെ ഡിജിപിയെ അറിയിച്ചെന്നും ദിലീപ് ജാമ്യാപേക്ഷയിൽ പറയുന്നു. ഏപ്രിൽ പത്തിനാണ് സുനി ജയിലിൽനിന്നും വിളിച്ചത്. അന്ന് തന്നെ ഡിജിപിയെ വിളിച്ചു ഇക്കാര്യം പറഞ്ഞു. വിളിച്ച നമ്പരും കൈമാറി. സുനി വിളിച്ചതിന്റെ ഓഡിയോ സന്ദേശം ഡിജിപിയുടെ പേഴ്സണൽ നമ്പറിലേയ്ക്ക് വാട്സ് ആപ്പിലൂടെ അയച്ചെന്നും ദിലീപ് അവകാശപ്പെടുന്നു.