തിരുവനന്തപുരം: കശാപ്പ് നിയന്ത്രിച്ചുള്ള കേന്ദ്ര വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസ്സാക്കി. ഭക്ഷണത്തിൽ കൈകടത്താനുള്ള നീക്കം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിയമനിർമ്മാണം വേണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. സിപിഎമ്മും കോൺഗ്രസ്സും രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തി ബിജെപി അംഗം ഒ.രാജഗോപാൽ പ്രമേയത്തെ എതി‍ർത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കശാപ്പ് നിയന്ത്രിച്ചുള്ള കേന്ദ്ര നടപടിക്കെതിരെ രാജ്യത്ത് ആദ്യമായാണ് ഒരു നിയമസഭ പ്രത്യേക സമ്മേളനം വിളിച്ച് പ്രമേയം പാസ്സാക്കുന്നത്. പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി കേന്ദ്രത്തെ രൂക്ഷമായി വിമ്ർശിച്ചു. എന്ത് കഴിക്കണമെന്ന വ്യക്തിയുടെ സ്വാതന്ത്രത്തിനും സംസ്ഥാനങ്ങളുടെ അധികാരത്തിനും മേലുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്ന് പിണറായി വ്യക്തമാക്കി

സഹകരണസംഘങ്ങളുടെ കീഴിൽ കശാപ്പ്ശാലും കാലിച്ചന്തയും തുടങ്ങുന്നകാര്യം പരിശോധിക്കണമെന്നാവശ്യപ്പെട്ട് വിഎസ് പ്രധാനമന്ത്രിയെ പരിഹസിച്ചു. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷം പിന്തുണച്ചു.ഫാസിസം വരുന്നതിന്റെ സൂചനായണ് കേന്ദ്ര വിജ്ഞാപനമെന്ന് രമേശ് ചെന്നിത്തല

കേന്ദ്രത്തിനെതിരെ ഇടത് വലത് അംഗങ്ങൾ കൈകോർത്തപ്പോൾ എതിർപ്പ് ഉയർത്തിയത് രാജഗോപാൽ . മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിനെതിരെ സാങ്കേതികവാദമുയർത്തി കെഎം മാണി ക്രമപ്രശ്നം ഉന്നയിച്ചു. എങ്കിലും പ്രമേയത്തെ പിന്തുണക്കുന്നതായി മാണിയും വ്യക്തമാക്കി. ദേശീയപ്രശ്നങ്ങളിൽ കേരളം മുൻകയ്യെടുത്ത് ഇടപെടുന്നതിന്റെ തെളിവാണ് പ്രമേയമെന്ന് സ്പീക്കർ. വോട്ടെടുപ്പില്ലാതെയാണ് പ്രമേയം നിയമസഭ പാസ്സാക്കിയത്.